സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലയുടെ ഇരട്ടിയിലധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആവശ്യമെങ്കില്‍ ‘അതുക്കും മേലെ’ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമുണ്ടാവും. എന്നാല്‍ ബുദ്ധിമുട്ടിനെ ബുദ്ധിമുട്ടായി കാണാതെ കൃത്യമായ പു:നരധിവാസമാണ് നല്‍കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത് അധികാരികളുടെ വാഴ്ത്തുപാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ല. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ മാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച ഒരു കുഞ്ഞിനേയും കൊണ്ട് ഒരു സ്ത്രീ സമരത്തിന് വന്നു. പോലീസ് നടപടിയുണ്ടായപ്പോള്‍ അതിനെ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിച്ചു. കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടത്.? മുത്തങ്ങയില്‍ അടക്കം മുമ്പും ഉണ്ടായിട്ടുണ്ട്. അന്ന് അടിച്ചമര്‍ത്തലായി മാധ്യമങ്ങള്‍ക്ക് തോന്നിയില്ല. ഇതൊക്കെ മാധ്യമങ്ങള്‍ ഓര്‍ക്കണം. മാധ്യങ്ങള്‍ പറയുന്നത് ജനം പൂര്‍ണമായും വിശ്വസിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. അങ്ങനെ വിശ്വസിച്ചിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇങ്ങനെ ഇവിടെയിരുന്ന് സംസാരിക്കില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.