കേരളം തമിഴ്നാട് തുടങ്ങീ വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകൾ,ആരാധനാ ലയങ്ങൾ,മാളുകൾ, ഷോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന നാലംഗ സംഘത്തെ ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ ഐപിഎസിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ കീഴിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി.തമിഴ്നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44വയസ്സ്), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38വയസ്സ്) വസന്ത(45വയസ്സ്),മകൾ സന്ധ്യ (25വയസ്സ്), എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വൻ തോതിൽ കവർച്ച നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ നടന്നിട്ടുള്ള കവർച്ചകളെ പറ്റി സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടി കൂടാൻ ജില്ലാ പോലീസ് മേധാവി ഡിഐജി രാജ്പാൽ മീണ ഐപിഎസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനു നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരെ നേരിട്ട് കണ്ട് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെയാണ് കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷൻമാരുടെയും സാന്നിധ്യം പൊലീസിന് മനസിലായത്.
സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് മൂന്ന് സ്ത്രീകളാണ് കവർച്ച നടത്തുന്നതെന്നും പൊലീസിന് മനസിലായി. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയൽ ജില്ലകളിലും സമാനമായ രീതിയിൽ കളവ് നടക്കുന്നതായി മനസ്സിലാ ക്കിയ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും ഡപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ ബൈജു ഐപിഎസിൻ്റെ നേതൃത്വത്തിൽ കർണ്ണാടക, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു വരികയായിരുന്നു,
ഇതിനിടെ ഇന്നലെ നരിക്കുനിയിൽ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല പൊട്ടിച്ച രണ്ട് സ്ത്രീകളെ നാട്ടുകാർ പിടി കൂടി പോലീസിലേൽപ്പിച്ചു.
എന്നാൽ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ഇവർ യാതൊരു വിധവും പോലീസിനോട് സഹകരിച്ചില്ല. കവർച്ചക്ക് മാത്രം ഉപയോഗിക്കുന്ന സാധാരണ ഫോണുകൾ ആയതിനാൽ ഫോണിൽ നിന്നും വിവരങ്ങളൊന്നും തന്നെ പോലീസ്റ്റ് കിട്ടിയിരുന്നില്ല.
തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പോലീസ് മലപ്പുറം മക്കരപ്പറമ്പിലുള്ള മൊബൈൽ ഷോപ്പിലെത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. മുൻപ് മൊബൈൽ ഫോൺ വാങ്ങിയപ്പോൾ കൊടുത്തിരുന്ന മറ്റൊരു മൊബൈൽ നമ്പർ കിട്ടിയെങ്കിലും നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു.ദേവിയെയും സന്ധ്യയെയും വിളിച്ചിട്ട് കിട്ടാഞ്ഞതിനാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാട് വിടാനായിരുന്നു അയ്യപ്പൻറെ പദ്ധതി. എന്നാൽ മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്നാട്ടുകാരെ കേന്ദ്രികരിച്ച് രാത്രി മുഴുവൻ നടത്തിയ തിരച്ചലിലൂടെ, പുലർച്ചയോടെ അയ്യപ്പനേയും,മറ്റൊരു ഭാര്യയായ വസന്തയെയും കണ്ടെത്തുന്നതും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കോഴിക്കോടും,പാലക്കാടും തുണിക്കച്ചവടവും പാത്ര കച്ചവടവുമാണ് ജോലിയെന്നും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വർഷങ്ങളായി മക്കരപ്പറമ്പ് ഭാഗത്ത് താമസിച്ചു വരികയായിരുന്നു ഇവർ.
ആളുകൾക്ക് ഒരു വിധത്തിലും സംശയംതോന്നാത്ത തരത്തിൽ വേഷം ധരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പെട്ടെന്ന് വേഷംമാറാൻ കയ്യിലുള്ള ബാഗിൽ കൂടുതൽ വസ്ത്രങ്ങൾ കരുതുകയും വഴിയിൽ വെച്ച് തന്നെ വേഷം മാറുകയും, മോഡേൺ ഡ്രസുകൾ ധരിച്ചും, മേക്കപ്പ് ചെയ്യാനുള്ള വസ്തുക്കളും കയ്യിൽ കരുതിയുമാണ് സഞ്ചാരം.മക്കരപ്പറമ്പ് സ്കൂളിന് സമീപമുള്ള ലൈൻ മുറി ക്വാർട്ടേഴ്സിലാണ് ഒരു വർഷത്തോളമായി താമസിക്കുന്നത്.പ്രതികളിൽ നിന്നും സ്വർണ്ണം തൂക്കുന്നതിനുള്ള മെഷീൻ,കളവ് ചെയ്ത മൊബൈൽഫോൺ സ്വർണ്ണം,പണം,പഴ്സുകൾ,കട്ടിങ്ടൂൾ,എന്നിവയും പോലീസ് കണ്ടെടുത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്തതിൽ ഇതേ ബസിൽ നിന്നു തന്നെ പണവും രേഖകളുമടങ്ങിയ പേഴ്സും, അത്തോളിപോലീസ് സ്റ്റേഷൻ പരിധിയിൽ ആദകശ്ശേരി അമ്പലത്തിൽ തൊഴാൻ നിൽക്കുന്ന സൗമിനിയെന്ന സ്ത്രീയുടെ മാലകവർന്നതും ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്.
തിരക്കേറിയ ബസ്സിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് ശേഷം കട്ടർ ഉപയോഗിച്ച് മാല പൊടിക്കലാണ് ഇവരുടെ രീതി.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ ആർ റസ്സൽ രാജ്, കോയക്കുട്ടി,ശ്രീജയൻ പോലീസ് ഓഫീസർ സിനീഷ്
വനിത സിവിൽ പോലീസ് ഓഫീസർമാരായ എം. റംഷിദ, എൻ.വീണ,സന്ധ്യ ജോർജ്ജ്, സൈബർ സെല്ലിലെ രൂപേഷ് നടുവണ്ണൂർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്