ചടയമംഗലം സീറ്റ് മുസ്‌ലിം ലീഗിന് നല്‍കാനുള്ള യു.ഡി.എഫ് തീരുമാനത്തിൽ കോണ്‍ഗ്രസില്‍ പരസ്യ പ്രതിഷേധം. സീറ്റ് കോണ്‍ഗ്രസിന് തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
സീറ്റ് ലീഗിന് വിട്ടുകൊടുക്കേണ്ടതില്ലെന്നും ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചാല്‍ ഉറപ്പായും മത്സരിക്കാന്‍ സാധ്യതയുള്ള സീറ്റാണ് ചടയമംഗലമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ വാദംഇക്കാര്യം തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനമാകാത്തതിനാലാണ് പരസ്യ പ്രതിഷേധം നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
നേരത്തെ മുസ്ലിം ലീഗ് മത്സരിച്ചിരുന്ന പുനലൂര്‍ കോണ്‍ഗ്രസിന് നല്‍കി പകരം ചടയമംഗലം നല്‍കാനാണ് യുഡിഎഫിലെ ധാരണ. ഇതുസംബന്ധിച്ച് യുഡിഎഫ് നേതൃത്വം ഔദ്യോഗിക പ്രഖ്യാപനത്തിന് തയ്യാറാകുന്നതിനിടെയാണ് പ്രതിഷേധം കനത്തത്.
മണ്ഡലത്തില്‍ ലീഗിന് അടിത്തറയില്ലെന്നും കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പോലും പരാജയപ്പെടുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. മണ്ഡലത്തില്‍ മുമ്പ് ജയിച്ചിട്ടുള്ള ഏക കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ യുഡിഎഫ് ഇത് സംബന്ധിച്ച് പുനരാലോചനയ്ക്ക് തയ്യാറാകുമോ എന്നത് കണ്ടറിയണം.