തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന് അധികാരത്തിന്റെ ഹുങ്കാണെന്നും പ്രതിപക്ഷ സമരത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണ്. ജനവികാരം സർക്കാർ അറിയുന്നില്ല. നികുതി പിരിവിൽ ദയനീയമായ വിധം സർക്കാർ പരാജയപ്പെട്ടു. കുടിശ്ശിക പിടിച്ചെടുക്കാൻ പറ്റുന്നില്ല. ധൂർത്തിന് യാതൊരു കുറവുമില്ല. ആർക്കും നികുതി വെട്ടിക്കാൻ കഴിയുന്ന സംസ്ഥാനമായി കേരളം. എല്ലാ നികുതിയും പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നില്ല. അന്യായമായ നികുതിയാണ് പിൻവലിക്കേണ്ടതെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
കള്ളക്കടത്തിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും സർക്കാർ ചെയ്തു കൊടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടി ഈ പിടിവാശി സർക്കാർ ഉപേക്ഷിക്കണം. 13, 14 തിയതികളിൽ യുഡിഎഫ് രാപകൽ സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. നാല് എംഎൽഎമാർ തുടങ്ങിയ സമരമാണ് അവസാനിപ്പിക്കുന്നത്. യുഡിഎഫ് യോഗം ചേർന്ന് വൈവിധ്യമായ സമരങ്ങൾ തീരുമാനിക്കും. എല്ലാ സംഘടനകളും സമരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.