അസമിൽ ശൈശവ വിവാഹ കേസുകളിൽ 1800 പേർ അറസ്റ്റിലായതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ.ശൈശവ വിവാഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.നാലായിരത്തിലധികം ശൈശവ വിവാഹ കേസുകളാണ് രണ്ടാഴ്ച്ചക്കിടെ അസമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ അന്വേഷണം തുടരുകയാണ്.
‘ശൈശവവിവാഹ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നിലവിൽ സംസ്ഥാന വ്യാപകമായി അറസ്റ്റുകൾ നടക്കുന്നുണ്ട്. 1,800 പേരാണ് ഇതുവരെ അറസ്റ്റിലായത്. സ്ത്രീകൾക്കെതിരെ നടക്കുന്ന മാപ്പർഹിക്കാത്ത കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അസം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’. ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.
14 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്മാർക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയും 14നും 18നുമിടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവുമാണ് കേസ് എടുക്കാനാണ് അസം മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി ഒരു സമുദായത്തേയും മതത്തേയും ലക്ഷ്യംവെച്ചല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതന്മാർക്കും പൂജാരിമാർക്കുമെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു