ദില്ലി: കേരളത്തെ തൊടാതെ നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്.പ്രത്യേക പ്രഖ്യാപനങ്ങൾ ഒന്നും ഇല്ല.സ്കിൽ സെൻററുകളിൽ ഒന്ന് തിരുവല്ലയിൽ സ്ഥാപിക്കും..അസംസ്കൃത റബറിൻറെ ഇറക്കുമതി തീരുവ കൂട്ടിയത് കേരളത്തിലെ കർഷകർക്ക് ആശ്വാസമാണ്.ശബരി റെയിൽപാതയുടെ അടിസ്ഥാനസൌകര്യവികസനത്തിന് പണം നൽകും .സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളും മാത്രമാണ് കേരളത്തനുള്ളത്..എംയിസ് പ്രഖ്യാപനമില്ല.പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നൽകണമെന്ന ആവശ്യം പരിഗണിച്ചില്ല .സംസ്ഥാനം മുന്നോട്ട് വച്ച പ്രത്യേക പാക്കേജ് അടക്കമുള്ളവയിലും ബജറ്റ് മൗനം പാലിക്കുന്നു. കശുവണ്ടി മേഖലയ്ക്കും ബജറ്റിൽ പ്രത്യേക പാക്കേജില്ല.
കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ഇടത് പക്ഷ അംഗങ്ങൾ ദില്ലിയിൽ പ്രതികരിച്ചു. കേന്ദ്ര ബജറ്റിൽ ജനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നടപടിയില്ലെന്നും കർഷകർക്ക് സഹായം നൽകിയില്ലെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കേന്ദ്ര സർക്കാരിലെ ഒഴിവുകൾ നികത്താനോ ഉള്ള പദ്ധതികളില്ലെന്നും വിമർശനം ഉയർന്നു.രാസവള സബ്സിഡി കുറച്ചുവെന്നാണ് ഇടത് എംപി ബിനോയ് വിശ്വം വിമർശിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണിത്. ഭക്ഷ്യ സബ്സിഡിയിലും കുറവ് വരുത്തി. ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ നിലയ്ക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കി. കാർഷിക മേലയ്ക്ക് കാര്യമായ സഹായം ഇല്ല. കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയിലും തൂക വകയിരുത്തിയത് കുറച്ചുവെന്നും അവർ വിമർശിച്ചു.
തൊഴിലുറപ്പ് പദ്ധതിയെ ദയാവധത്തിന് വിധേയമാക്കുകയാണെന്നായിരുന്നു ഇടത് എംപിമാരുടെ മറ്റൊരു വിമർശനം. തൊഴിലാളി ക്ഷേമം ഒഴിവാക്കിയാണ് പ്രഖ്യാപനം. കേരളത്തിന് കടുത്ത നിരാശയാണ് ഉണ്ടായിരിക്കുന്നത്. ബി ജെ പി സർക്കാരിന്റെ വർഗ നയങ്ങൾ പ്രതിഫലിക്കുന്ന കൺകെട്ട് വിദ്യയുടെ ബജറ്റാണെന്ന് എഎ റഹീം വിമർശിച്ചു. തൊഴിൽ ഇല്ലായ്മയെ കുറിച്ച് ഒരു അക്ഷരം പറയുന്നില്ല. കേന്ദ്ര സർക്കാർ ഒഴിവുകൾ നികത്തുന്നതിനെ കുറിച്ച് പറയുന്നില്ല. പുതു തലമുറയുടെ ജീവിത ചെലവ് കൂട്ടുന്ന ബജറ്റാണെന്നും ഭാവി ഇന്ത്യയ്ക്ക് വേണ്ടി ബജറ്റിൽ ഒന്നുമില്ലെന്നും എഎ റഹീം വിമർശിച്ചു.