പാല: പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് ചിഹ്നം ലഭിച്ചു കഴിഞ്ഞ ഈ സാഹചര്യത്തിൽ യു.ഡി.എഫ് ശതമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ.
പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സമ്പൂർണ പരാജയമാണ്. കാർഷിക മേഖലയെ പാടെ അവഗണിച്ചിരിക്കുകയാണ്. കർഷകർക്ക് പ്രത്യേക പാക്കേജുകളോ പദ്ധതികളോ ആവിഷ്കരിക്കുന്നില്ല.
രാജ്യം ഇന്ന് വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലുകളുടെ വേദിയായി ഇരു സർക്കാറുകളുടെയും ഭരണം മാറിയിരിക്കുന്നു. യു.ഡി.എഫ് സർക്കാറിന്റെ കാലത്തുണ്ടാക്കിയ ഭരണ നേട്ടങ്ങളല്ലാതെ ഈ സർക്കാറിനായി അവകാശപ്പെടാനായി ഒന്നുമില്ല. വകുപ്പുകൾക്കിടയിലെ ഏകോപനമില്ലായ്മ കാരണം അടിസ്ഥാന സൗകര്യങ്ങൾ പോലും വികസിപ്പിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഉദ്യോഗസ്ഥ ഭരണമാണ് കേരളത്തിൽ നടക്കുന്നത്.
രണ്ട് മഹാപ്രളയത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ടും ഇരകൾക്ക് അർഹമായ പരിഗണന പോലും നൽകിയില്ല. സഹായം വിതരണം പോലും എങ്ങുമെത്തിയില്ല.
കാശ്മീരിലും അസമിലും കാണുന്ന കാഴ്ചകൾ നമ്മെ ഏറെ ഞെട്ടിക്കുന്നതാണ്. രാജ്യത്തിന്റെ പുരോഗതിക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവാക്കളെ അതിന്റെ ഭാഗമാക്കി മാറ്റണം.
കെ.എം.മാണിയില്ലാത്ത പാലായിലെ ആദ്യ തെരെഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിച്ച് കഴിഞ്ഞിരിക്കുന്നു. കേരള രാഷ്ട്രീയത്തിൽ മാണിയെ പോലെ തലയെടുപ്പുള്ള ഒരു നേതാവ് ചുക്കാൻ പിടിച്ച ഈ മണ്ഡലം യു.ഡി.എഫിന്റെ ശക്തി ദുർഗ്ഗമായി തന്നെ തുടരും. കഴിഞ്ഞ ലോക് സഭാ തെരെഞ്ഞെടുപ്പിലുണ്ടായ ജനവിധിയുടെ ആവർത്തനം തന്നെയാണ് പാലായെ കാത്തിരിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.
പാലായിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.
സ്ഥാനാർത്ഥി ജോസ് ടോം, റോഷി അഗസ്റ്റിൻ എം.എൽ.എ, ലീഗ് ജില്ലാ സെക്രട്ടറി സി.പി. ബാസിത്, ഫിലിപ്പ് കുയികുളം, കെ.പി. മറിയുമ്മ, അസീസ് കുമാരനല്ലൂർ, കെ.എ. മാഹിൻ, സാജൻ തൊടുകയിൽ,ഫിലിപ്പ് കുഴികുളം, അനസ് കണ്ടത്തിൽ, രാജേഷ് എന്നിവർ പങ്കെടുത്തു.

