തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്താകെ പ്രതിഷേധം. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ നടത്തി. അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നടന്ന ധർണ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് എസ് സതീഷും കൊല്ലത്ത് സംസ്ഥാന സെക്രട്ടറി എ എ റഹീമും പരിപാടി ഉദ്ഘാടനം ചെയ്തു.
21 തവണയാണ് നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടന്നത്. തന്റെ മന്ത്രിസഭയിലെ അംഗം പോലും നയതന്ത്രബാഗേജ് വഴിയാണ് സ്വർണക്കടത്ത് നടന്നതെന്ന് പാർലമെന്റിൽ പറഞ്ഞിട്ടും വി മുരളീധരൻ അത് സമ്മതിക്കുന്നില്ല. കേസിലെ പ്രതിയോട് സ്വർണംകടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ല എന്ന് പറയാൻ ദൂതനായി പോയത് ബിജെപി ചാനൽ തലവനാണ്. ചാനൽ മേധാവിയെ ചോദ്യം ചെയ്ത് കഴിഞ്ഞാൽ അടുത്തത് വി മുരളീധരനിലേക്ക് അന്വേഷണം പോകുമെന്നതിലാണ് കസ്റ്റംസ് ടീമിനെ ട്രാൻസ്ഫർ ചെയ്തതെന്നും റിയാസ് പറഞ്ഞു.
സ്വർണം കടത്തുന്നവരെയും സ്വീകരിക്കുന്നവരെയും അതിന്റെ എല്ലാ ലാഭവും സ്വീകരിക്കുന്നവരെയും മുഖം നോക്കാതെ കയ്യാമം ഇടണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

