രാജ്യമാകെ ചർച്ചയാവുകയും തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം തിയറ്ററുകളിലെത്തുന്നതിനും മുൻപേ അജയ് ദേവ്ഗണ്ണിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്‌തേക്കും. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസിന്റെതായി പുറത്തുവന്നിട്ടുള്ള ലെറ്ററിൽ നിന്നാണ് വാർത്ത പുറത്ത് വന്നിട്ടുള്ളത്.
മോഹൻലാലും ജീത്തു ജോസഫും ദൃശ്യം 3 നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചിത്രീകരണം ആരംഭിക്കുന്നതിനെകുറിച്ചോ പ്രമേയത്തെപ്പറ്റിയോ കൂടുതൽ വിവരങ്ങളൊന്നും പിന്നീട് പുറത്തു വന്നിരുന്നില്ല. പതിവ് പോലെ മലയാള ദൃശ്യം റിലീസ് ചെയ്തതിന് ശേഷമൊരു റീമേക്ക് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഹിന്ദി പതിപ്പ് ആദ്യമെത്തുമെന്ന് വാർത്ത വരുന്നത്.ദൃശ്യം 2 സംവിധാനം ചെയ്ത അഭിഷേക് പാതക്കാണ് 3 യും സംവിധാനം ചെയ്യുന്നത്. അഭിഷേക് പതക്ക് അജയ് ദേവ്ഗണ്ണിനോട് ഇതിനകം തിരക്കഥ വിശദീകരിക്കുകയും നടന് കഥ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് പിങ്ക്-വില്ല റിപ്പോർട്ട് ചെയ്തിരുന്നു. ഒറിജിനൽ ദൃശ്യം ആദ്യം റീലിസ് ചെയ്താൽ ഹിന്ദി പ്രേക്ഷകരും ചിത്രം കാണുകയും സസ്പെൻസ് പുറത്താക്കുകയും ചെയ്യുമെന്ന ആശങ്കകൊണ്ടാണ് അജയ് ദേവ്ഗണ്ണും സംഘവും ഇങ്ങനെയൊരു ഉദ്യമത്തിന് തുനിയുന്നതെന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
2025 അന്ത്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഹിന്ദി പതിപ്പ് 2016ൽ ഗാന്ധി ജയന്തിക്ക് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം, ജീത്തു ജോസഫിന്റേതായി അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഇപ്പൊ ചിത്രീകരണം പുരോഗമിക്കുന്ന ആസിഫ് അലി നായകനായ ‘മിറാജ്’ ആണ്.

