കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് പതിനേഴാം വാർഡിൽ പൈങ്ങോട്ടു പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടിയിട്ട മാലിന്യം രോഗ ഭീഷണി ഉയർത്തുന്നു. കുന്ദമംഗലം പഞ്ചായത്തിൽ നിന്ന് മാലിന്നും നീക്കം ചെയ്യാൻ കരാറെടുത്ത വ്യക്തി വാടകക്കെടുത്ത പൈങ്ങോട്ടുപുറം തണൽ ഫിസിയോ തെറാപ്പി സെൻ്ററിന് സമീപമുള്ള സ്ഥലത്താണ് ലോഡ് കണക്കിന് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് അൻപതോളം പേർക്ക് മഞ്ഞപിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മഞ്ഞപിത്തം തടയാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ച് വരുമ്പോഴാണ് തുറസ്സായ സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടത് കണ്ടെത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ, ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ അസ്ബിജ സക്കീർ ഹുസൈൻ, വികസന കാര്യ ചെയർപേഴ്സൺ ആസിഫ റഷീദ്, ക്ഷേമകാര്യ ചെയർമാർ ടി.കെ ഹിതേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.പി.എം നവാസ്, ഹെൽത്ത് ഇൻസ്പെക്ടർ സിപി സുരേഷ് ബാബു എന്നിവർ സ്ഥലം സന്ദർശിച്ചു. അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനൽകി. ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസിൽ പരാതി നൽകുമെന്ന് പ്രസിഡണ്ട് ലീന വാസുദേവൻ പറഞ്ഞു