മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബിഷൻ സിങ്(77) ബേദി അന്തരിച്ചു. ഇന്ത്യൻ സ്പിൻ ബോളിങ്ങിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന താരങ്ങളിൽ ഒരാളാണ് ബിഷൻ സിങ് ബേദി. 1967നും 1979 നും ഇടയിൽ ഇന്ത്യയ്ക്കായി 67 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 266 വിക്കറ്റുകളും 10 ഏകദിന മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യയുടെ ആദ്യ ഏകദിന മത്സര വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ബേദിയുടെ ബോളിങ് മികവായിരുന്നു. 1975 ലെ ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരെയായിരുന്നു ഇന്ത്യയുടെ വിജയം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ താരമാണ് ബേദി. 370 മത്സരങ്ങളിൽനിന്നായി 1560 വിക്കറ്റുകൾ ബേദി നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ടീം നോർത്താംപ്ടൻ ഷെയർ, നോർത്തേൺ പഞ്ചാബ് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം പരിശീലകനായും മെന്ററായും ക്രിക്കറ്റിൽ തുടർന്നു. കമന്റേറ്ററായും പ്രവർത്തിച്ചു. ബേദിയുടെ കീഴീൽ ഡൽഹി രണ്ടു തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. 1978–79 സീസണിലും 1979–80 സീസണുകളിലുമായിരുന്നു അത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദി അന്തരിച്ചു

