കെ ഫോൺ കരാറിൽ സർക്കാരിന് നഷ്ടം 36 കോടി രൂപയെന്ന് സിഎജി പരാമർശം. മൊബിലൈസേഷൻ അഡ്വാൻസ് വ്യവസ്ഥകൾ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തി സിഎജി സർക്കാരിനോട് വിശദീകരണം തേടി. 2018ലാണ് സിഎജി ഓഡിറ്റിനു ആധാരമായ സംഭവം. പലിശയിനത്തിലാണ് 36 കോടിയുടെ നഷ്ടം സംഭവിച്ചത്. കെഎസ്ഇബി ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം പോലും അവഗണിച്ചാണ് മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ തയ്യാറായത്.
1531 കോടിക്കാണ് ടെൻഡർ ഉറപ്പിച്ചത്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തി 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അതുവഴി 36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കണ്ടെത്തൽ. ഇക്കാര്യത്തിലാണ് സിഎജി സർക്കാരിനോടു വ്യക്തത തേടിയിരിക്കുന്നത്.
സ്റ്റോർ പർച്ചേസ് മാനുവൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെടുന്നതാണ്. എന്നാൽ ബെല്ലിനു നൽകിയ കരാറിൽ പലിശ ഒഴിവാക്കിയിരുന്നു.