മുംബയിൽ ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പ്രമുഖരെ തടഞ്ഞ് പൊലീസ്. മഹാത്മാ ഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ് വീട്ടുതടങ്കലിൽ ആണെന്നും റിപ്പോർട്ട് ഉണ്ട്.
വാർഷിക ക്വിറ്റ് ഇന്ത്യ പരിപാടിയുടെ ഭാഗമായി എല്ലാ വർഷവും മുംബൈയിൽ നിശബ്ദ മാർച്ച് നടത്താറുണ്ട്. മുംബൈയിലെ ഗിർഗാം ചൗപാട്ടിയിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് നിശബ്ദ മാർച്ച്. ഈ മാർച്ചിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് തുഷാർ ഗാന്ധിയെ സാന്താക്രൂസ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുഷാർ ഗാന്ധി, സെതൽവാദ് എന്നവരെ കൂടാതെ സ്വാതന്ത്ര്യ സമര സേനാനി ജിജി പരീഖും മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു. വിദ്യാർത്ഥി സന്നദ്ധപ്രവർത്തകനെന്ന നിലയിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനാണ് പരീഖ് ജയിലിലായത്. അതേസമയം ചരിത്രത്തെപ്പോലും ഭരണകൂടം ഭയപ്പെടുകയാണെന്ന് തുഷാർ ഗാന്ധി വിമർശിച്ചു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ മുഖ്യമന്ത്രി ഷിൻഡെയുടെ നേതൃത്വത്തിൽ മറ്റൊരു പരിപാടി നടക്കുന്നതിനാലാണ് ഇവരെ തടഞ്ഞത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി മൗനജാഥയ്ക്ക് അനുമതി നിഷേധിച്ചതായും പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് ഇവർക്ക് നോട്ടീസ് നൽകിയിരുന്നതായും പൊലീസ് വിശദീകരിക്കുന്നു

