തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ വിജിലൻസ് നടപടിക്കു പിന്നാലെ, കേസുമായി ബന്ധപ്പെട്ട് വിവര ശേഖരണം നടത്തി എൻഫോസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). 2018ലെ പ്രളയത്തിനുശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിയുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവ പരിശോധിക്കും. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായി പരിശോധിക്കുക. വി.ഡി.സതീശനെതിരെയുള്ള പ്രാഥമിക അന്വേഷണം വിജിലൻസിന്റെ തിരുവനന്തപുരം പ്രത്യേക യൂണിറ്റ് ആരംഭിച്ചതിന് പിന്നാലെയാണ് ഇഡി നീക്കം.
വിജിലൻസ് കേസെടുത്തതുകൊണ്ടാണ് ഇഡി വന്നത്. അതു സ്വാഭാവികമായ നടപടിയാണെന്നും, അന്വേഷണം രാഷ്ട്രീയ പ്രേരിതമായി വഴി തെറ്റുന്ന ഘട്ടം വന്നാൽ അക്കാര്യം മാധ്യമങ്ങളെ അറിയിക്കുമെന്നും സതീശൻ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താൻ സിപിഎം ശ്രമം നടത്തിയെന്ന ജി.ശക്തിധരന്റെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും സതീശൻ പറഞ്ഞു.
‘‘വിദേശ നാണയ വിനിമയ നിയമം ലംഘിച്ചു എന്നാണ് പരാതി. അത് പരിശോധിക്കാനുള്ള ഏജൻസി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. പിന്നെ എന്തിനാണ് വിജിലൻസ് കേസെടുത്തത് എന്നു ചോദിച്ചാൽ, ഇഡി വരാത്തതുകൊണ്ടാണ്. ഇഡി ഇതേ പരാതിയിൽ മൂന്നു വർഷം മുൻപ് എല്ലാ അക്കൗണ്ടുകളും പരിശോധിച്ചതാണ് എന്നാണ് എന്റെ വിശ്വാസം. വിജിലൻസിന് ഇത്തരം കേസുകൾ അന്വേഷിക്കാനുള്ള അധികാരമില്ല. വിജിലൻസ് അന്വേഷിച്ചാൽ സ്വാഭാവികമായും ഇഡി വരും. അപ്പോൾ കേരളത്തിലെ പ്രതിപക്ഷ നേതാവിനെ ഇഡിയുടെ മുന്നിൽ കൊണ്ടുപോയി നിർത്താം. ഇതാണ് കേരളത്തിലെ സർക്കാർ ആഗ്രഹിക്കുന്നത്. ഞാൻ ഒരു അഭിഭാഷകൻ കൂടിയായതുകൊണ്ട് ഇതെല്ലാം മനസ്സിലാകും.
ഡെമോക്ലിസിന്റെ വാളു പോലെ, കേരളത്തിലെ മുഖ്യമന്ത്രിക്കു നേരെ ഏതു നിമിഷവും ഇതുപോലെ ഒരു അന്വേഷണം വരാമെന്ന് അദ്ദേഹം ഭയപ്പെടുന്നു. എപ്പോൾ വേണമെങ്കിലും വരാം. അങ്ങനെയെങ്കിൽ കേരളത്തിലെ പ്രതിപക്ഷ നേതാവിനു കൂടി ഒരു ഇഡി ഇരിക്കട്ടെ എന്നു കരുതിയാണ് ഈ വിജിലൻസ് കേസ്. ഇഡി അന്വേഷിക്കട്ടെ. എല്ലാ നടപടികളിലും അവരുമായി സഹകരിക്കും. കഴിഞ്ഞ 3–4 വർഷമായി ഇടവേളയിട്ട് ഇങ്ങനെ ആരോപണം ഉന്നയിക്കുന്നതിന് ഒരു അവസാനം വരുമല്ലോ. അതുകൊണ്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.
എനിക്ക് ഇത്തരം അന്വേഷണങ്ങളെ ഒരു ഭയവുമില്ല. ഇവിടെ ഹൈക്കോടതിയുണ്ട്, സുപ്രീം കോടതിയുണ്ട്, നിയമ സംവിധാനങ്ങളുണ്ട്. അതിൽ പൂർണമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വഴി തെറ്റി ഈ അന്വേഷണം രാഷ്ട്രീയ പ്രേരിതമായി പോയാൽ അന്നു ഞാൻ അക്കാര്യം നിങ്ങളോടു പറയാം. ഇപ്പോഴുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ല. വിജിലൻസ് കേസെടുത്തതു കൊണ്ട് അവർ വന്നിരിക്കുകയാണ്. അവർ ചോദിക്കുന്ന എല്ലാക്കാര്യങ്ങൾക്കും മറുപടി നൽകി. പരാതിയിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നു തെളിയിക്കാനുള്ള എല്ലാ രേഖകളും എന്റെ കയ്യിലുണ്ട്. അത് അവിടെ ഹാജരാക്കും.
ശക്തിധരന്റെ പുതിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താൻ ഒരു കൊലയാളി സംഘത്തെ സിപിഎം അയച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. അത് അദ്ദേഹത്തെ അറിയിച്ചതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. സുധാകരനെതിരെ പരാതി നൽകിയ ഡ്രൈവർ, കൊലയാളി സംഘത്തിന്റെ അടുത്തേക്ക് അദ്ദേഹത്തെ വഴിതെറ്റിച്ചു കൊണ്ടുപോയതിന് പുറത്താക്കപ്പെട്ടയാളാണ്. ആ ഡ്രൈവറുടെ പരാതിയിലാണ് സുധാകരനെതിരെ കേസെടുത്തത്.
കെ.സുധാകരനെപ്പോലെ ഇവിടുത്തെ ജനാധിപത്യ വിശ്വാസികളും കോൺഗ്രസ് പ്രവർത്തകരും നെഞ്ചിലേറ്റിയ ഒരു നേതാവിനെ കൊല്ലാൻ സിപിഎം പദ്ധതിയിട്ടു എന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ. സർക്കാർ ഇത് അന്വേഷിക്കുമോ? ദേശാഭിമാനി പത്രത്തിന്റെ അസോഷ്യേറ്റ് എഡിറ്ററായിരുന്ന, മുഖ്യമന്ത്രിയുടെ സന്തത സഹചാരിയായിരുന്ന വ്യക്തിയാണ് ഇത് പറഞ്ഞത്. അദ്ദേഹത്തിനു കൂടി റിസ്കുള്ള കാര്യങ്ങളാണ് ഈ പറയുന്നത്. കൈതോലപ്പായയിൽ പണം കൊണ്ടുപോയെന്ന ആരോപണത്തിലും, പണം എണ്ണിത്തിട്ടപ്പെടുത്തിയത് അദ്ദേഹം കൂടി ചേർന്നാണെന്ന് പറയുന്നുണ്ട്. വലിയ തോതിൽ വേട്ടയാടപ്പെട്ടപ്പോഴാണ് അദ്ദേഹം കൂടി ഉൾപ്പെട്ട സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇപ്പോഴെങ്കിലും അതു പറഞ്ഞല്ലോ. സിപിഎമ്മിന്റെ തനിനിറം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. സുധാകരനെ ചങ്കുകൊടുത്തും സംരക്ഷിക്കുമെന്ന് പറഞ്ഞത് അതുകൊണ്ടാണ്’’ – സതീശൻ പറഞ്ഞു.

