20 ലക്ഷം രൂപയുടെ മയക്ക്മരുന്നുമായി കുന്ദമംഗലത്ത് രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.
ഏപ്രിൽ 10 നായിരുന്നു ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്ക് മരുന്ന് കടത്തുകയായിരുന്ന സഹദ് നസ്ലിൻ എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻ സാഫ് സംഘവും കുന്ദമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇവരുടെ കയ്യിൽ നിന്ന് 372 ഗ്രാം എം ഡി എം എ യാണ് പിടിച്ചെടുത്തത്. കൂടാതെ മയക്ക് മരുന്ന് കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. കേരളത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയായിരുന്നു കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് നടന്നത്.
പ്രതികൾ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വൻ തോതിൽ മയക്ക് മരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ബാംഗ്ലൂരിലെ രാജ്യാന്തര ബന്ധമുള്ള മൊത്ത കച്ചവടക്കാരിൽ നിന്നും വാൻ തോതിൽ വാങ്ങി കേരളത്തിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ സഹദും നസ്ലിനും.മാർക്കറ്റിൽ 20 ലക്ഷം രൂപ വരുന്ന എം ഡി എം എയാണ് ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത്. ഇവർക്ക് മയക്ക് മരുന്ന് ലഭിക്കുന്ന ഉറവിടത്തെക്കുറിച്ചും ഇനിയും ആരെങ്കിലും സംഭവത്തിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ അവരെ കണ്ടത്താനും വേണ്ടി പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങിയേക്കും.
2016 ലാണ് പ്രവാസിയായ സഹദ് നാട്ടിൽ തിരിച്ചെത്തുന്നത്. പിന്നീട് പോർട്ടറായി ജോലി നോക്കിയിരുന്നെങ്കിലും ഒന്നര വർഷത്തോളമായി ജോലി ഉപേക്ഷിച്ചു. ലഹരി മരുന്നുപയോഗിക്കുന്ന കൂട്ടുകാരുമായുള്ള ബന്ധമാണ് സഹദിനെ ഉപയോഗത്തിലേക്കും ശേഷം വില്പനയിലേക്കും നയിച്ചത്.
കോഴിക്കോട് ബേപ്പൂർ സ്വദേശിയായ സഹദ് പതിനഞ്ചു വർഷത്തോളമായി പെരുമണ്ണയിൽ താമസമാക്കിയിട്ട്.
മയക്കുമരുന്ന് ഉപഭോക്താക്കൾ തമ്മിലുള്ള ബന്ധമാണ് പുതിയ ഉപഭോക്താക്കളെ കണ്ടെത്തി കണ്ണിയിൽ ചേർക്കാൻ സഹായിക്കുന്നത് . പൊടിരൂപത്തിലുള്ള മാരക മയക്കുമരുന്നായ എം.ഡി.എം.എ വായു കടക്കാത്ത ചെറിയ പ്ലാസ്‌റ്റിക് ബാഗിലാണ് ഇവർ സൂക്ഷിക്കുന്നത്.
യുവാക്കളും വിദ്യാർഥികളുമാണ് കൂടുതലും ഇവരുടെ ഇരകൾ. തുടർച്ചയായ മയക്കുമരുന്ന് ഉപയോഗം മനസ്സിന്റെ താളം തെറ്റിക്കുമെന്നും മാനസിക വിഭ്രാന്തിയിലേക്കും വിശാദ രോഗത്തിലേക്കുമാണ് ഇവരെ നയിക്കുകയെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.