മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് റൂൾ കർവ് പാലിച്ചില്ലെന്നും ജലനിരപ്പ് റൂൾ കർവിൽ എത്തിക്കാൻ കഴിയാത്തത് സുപ്രീംകോടതിയെയും മേൽനോട്ട സമിതയെയും അറിയിക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
റോഷി അഗസ്റ്റിനും മന്ത്രി പി. പ്രസാദും മുല്ലപ്പെരിയാറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇന്ന് രാത്രിവരെ 138 അടിയായി ജലനിരപ്പ് നിര്‍ത്തേണ്ടതായിരുന്നു. ഇനി അത് നടക്കില്ല. 29ന് രാവിലെ ഷട്ടര്‍ ഉയര്‍ത്തിയതുമുതല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടായിരിക്കുകയാണ്. 139 അടിയില്‍ നിന്ന് ജലനിരപ്പ് 138.80ലേക്കെത്തി. ഇപ്പോള്‍ സെക്കൻഡിൽ 2974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
ആറ് സ്പില്‍വേ ഷട്ടറുകളാണ് മുല്ലപ്പെരിയാറില്‍ തുറന്നിരിക്കുന്നത്. ഇന്നലെയാണ് മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഒരടിയിലേറെ കൂടിയിരുന്നു.
മുല്ലപ്പെരിയാറില്‍ നിരീക്ഷണം ശക്തമാക്കും. പൂർണ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കും. നിരീക്ഷണത്തിന് ജലവിഭവ വകുപ്പ് സ്വന്തമായി ബോട്ട് വാങ്ങുമെന്നും റോഷി അഗസ്റ്റിന് അറിയിച്ചു. ആഴ്ച തോറും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.
7000 ഘനയടി വെള്ളം തുറന്നു വിട്ടാൽ വേണ്ടി വരുന്ന മുൻകരുതലുകളും സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ നിലവിൽ കൂടുതൽ വെള്ളം തുറന്നുവിടുമോയെന്ന കാര്യത്തെക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല.

