ന്യൂഡൽഹി ∙ മകന്റെ ജന്മദിനത്തിൽ കൈമാറിയ സമ്മാനത്തെച്ചൊല്ലിയുള്ള തർക്കം ഡൽഹിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്. ഡൽഹിയിലെ രോഹിണിയിൽ ശനിയാഴ്ചയാണ് സംഭവം.
കുസും സിൻഹ (63), മകൾ പ്രിയ സേഗൽ (34) എന്നിവരെ കൊലപ്പെടുത്തിയ യോഗേഷ് സേഗൽ (36) ആണ് അറസ്റ്റിലായത്. ഇരുവരെയും കത്രിയ ഉപയോഗിച്ച് യോഗേഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം 28ന് യോഗേഷിന്റെയും പ്രിയയുടെയും മകന്റെ ജന്മദിനമായിരുന്നു. ഇതിന്റെ ആഘോഷച്ചടങ്ങിനാണ് കുസും മകളുടെ ഫ്ലാറ്റിലെത്തിയത്. ചടങ്ങിനിടെ മകനു നൽകിയ സമ്മാനത്തെച്ചൊല്ലി യോഗേഷും പ്രിയയും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു.
ഇതു പരിഹരിക്കുന്നതിനു വേണ്ടി കുസും, സ്വന്തം വീട്ടിലേക്കു മടങ്ങാതെ മകൾക്കൊപ്പം തങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ കുസുമിനെയും പ്രിയയെയും ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്ന് കുസുമിന്റെ മകൻ മേഘ് സിൻഹ, രോഹിണിയിലെ സെക്ടർ -17ലുള്ള ഫ്ലാറ്റിലെത്തി.
ഫ്ലാറ്റ് പുറത്തുനിന്നു പൂട്ടിയിരിക്കുന്നതും വാതിലിനു സമീപം രക്തക്കറകളും കണ്ടതിനെ തുടർന്ന് ഇയാൾ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയും സഹോദരിയെയുമാണ് കണ്ടത്.

