തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെയാണ് (20) അറസ്റ്റ് ചെയ്തത്. ഹാഷിമിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൂന്തുറ പൊലീസ് കേസെടുത്തിട്ടുള്ളത്.
പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പെൺകുട്ടി മരിക്കുന്നതിന് ആറു മാസം മുമ്പെങ്കിലും ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതിനെ തുടർന്നാണ് കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റിയതെന്നാണ് പൊലിസ് പറയുന്നത്. മതപഠനശാലയിൽ എത്തുന്നതിന് മുമ്പ് പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസ് നിഗമനം.
ഈ മാസം 13 നാണ് മതപഠനശാലയിലെ ലൈബ്രറി മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മതപഠനശാലയിൽനിന്നും തന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പെൺകുട്ടി മാതാവിനോട് ഫോണിൽവിളിച്ച്മ പറഞ്ഞിരുന്നു. ഉടൻ തന്നെ മാതാവ് മതപഠനശാലയിൽ എത്തിയെങ്കിലും പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്ന വിവരമാണ് സ്ഥാപന അധികൃതരിൽനിന്നും ലഭിച്ചത്.
മതപഠനശാലയിലെ പീഡനത്തെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പൊലിസിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചത്.

