പാല നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ കാരണം അറിയില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. മുട്ടനാടുകൾ തമ്മിലടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ അല്ല താൻ. പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും. തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉയർത്തുന്നത് തോൽവി ഭയന്നുള്ള തറ വേലയാണെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.
സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പൻ പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അവസരവാദികൾക്ക് ജനം മറുപടി നൽകും. ഉപതെരഞ്ഞെടുപ്പിൽ പാലയിൽ വിജയച്ചത് ഇടതു മുന്നണിയുടെ മികവു കൊണ്ടാണന്നും പാലയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മുന്നണി മാറിയതൊന്നും വിജയത്തെ ബാധിക്കില്ലെന്ന് മാണി സി കാപ്പൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. താൻ മുന്നണി മാറിയ സാഹചര്യം പാലയിലെ ജനങ്ങൾക്കറിയാം. നേരിട്ട് ജയിക്കാൻ കഴിയാത്തതു കൊണ്ട് എൽഡിഎഫ് തനിക്കെതിരെ അപരൻമാരെ രംഗത്ത് ഇറക്കിയിരിക്കുകയാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

