ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയും ജര്‍മനിയും തമ്മില്‍ നടക്കുന്ന മത്സരം നിയന്ത്രിക്കുക മൂന്ന് വനിതകള്‍.വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് വനിതകള്‍ കളി നിയന്ത്രിക്കുന്നത്. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്‍ട്ടാണ് മത്സരത്തിന്റെ പ്രധാന റഫറി. ബ്രസീലില്‍ നിന്നുള്ള ന്യൂസ ബക്കും മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസുമാണ് അസിസ്റ്റന്റ് റഫറിമാര്‍.മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും യൂറോപ്പ ലീഗിലും 2019ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും സ്റ്റെഫാനി റഫറിയായിട്ടുണ്ട്. ഈ ലോകകപ്പില്‍ കഴിഞ്ഞ ആഴ്ച നടന്ന പോളണ്ട് – മോക്സിക്കോ മത്സരത്തില്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു 38കാരിയായ സ്റ്റെഫാനി.നേരത്തെ ഫിഫ പുറത്തുവിട്ട 36 മെയ്ന്‍ റഫറിമാരുടെ പട്ടികയില്‍ സ്‌റ്റെഫാനിയെ കൂടാതെ രണ്ട് വനിതകള്‍ കൂടിയുണ്ട്. ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിതയും റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗയും. 69 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്. ന്യൂസയും കാരെനും കൂടാതെ യുഎസില്‍ നിന്നുള്ള കാതറിന്‍ നെസ്ബിറ്റയാണ് മൂന്നാമത്തെ വനിത. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വനിതകള്‍ ലോകകപ്പിന്റെ ഭാഗമാകുന്നത്.
ജര്‍മനി-കോസ്റ്ററിക്ക പോരാട്ടം നിയന്ത്രിക്കുക മൂന്ന് വനിതകള്‍; ലോകകപ്പില്‍ ആദ്യം

