ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയതോടെ പരീശീലനത്തിന്റെ ഇടവേളകളിൽ ഹൈദരാബാദിന്റെ വിഭവങ്ങൾ രുചിക്കുന്ന തിരക്കിലാണ് പാക് ക്രിക്കറ്റ് താരങ്ങൾ.സന്നാഹ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഭക്ഷണം തയാറാക്കുന്നവരോട് ബസ്മതി അരി കൊണ്ടുള്ള ചോറും, വെജ് പുലാവും പാക്കിസ്ഥാൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. മത്സരമില്ലാത്ത ദിവസങ്ങളിൽ ഹൈദരാബാദി ബിരിയാണി കഴിക്കാനുള്ള പ്ലാനും താരങ്ങൾക്കുണ്ട്.ബീഫ് വിഭവങ്ങൾ ലഭ്യമല്ലാത്തതിനാൽ, പ്രോട്ടീൻ അടങ്ങിയ മീൻ, മട്ടൻ, ചിക്കൻ വിഭവങ്ങളായിരുന്നു പാക്കിസ്ഥാൻ ടീമിന്റെ മെനുവിലുണ്ടായിരുന്നത്. ഇതിൽ ഗ്രിൽ ചെയ്ത മട്ടൻ, മട്ടൻ കറി, ബട്ടർ ചിക്കൻ, മീൻ ഗ്രിൽ ചെയ്തത് എന്നിവയാണ് പാക്കിസ്ഥാൻ താരങ്ങൾ പ്രധാനമായും കഴിച്ചത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ടീമിനെ കാണാൻ ഹൈദരാബാദ് വിമാനത്താവളത്തിൽ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഇന്ത്യയിൽ ലഭിച്ച സ്വീകരണത്തിൽ പാക്കിസ്ഥാൻ ക്യാപറ്റൻ ബാബർ അസം സന്തോഷം അറിയിക്കുകയും ചെയ്തു.ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പാക്കിസ്ഥാൻ താരങ്ങളുടെ പരിശീലനം.