ന്യൂഡൽഹി∙ കൊലയാളികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ.അബ്ദുൽ മൊമെൻ. കൊലയാളികള്‍ക്ക് കാനഡയിലേക്ക് പോകാമെന്നും അവിടെ അഭയം പ്രാപിച്ച് സുഖകരമായ ജീവിതം നയിക്കാമെന്നും മൊമെൻ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ വേദനയിൽ കഴിയുമ്പോൾ കൊലയാളികൾക്ക് കാനഡയിൽ സുഖജീവിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. ഇതിനിടെയാണ് ഇന്ത്യയ്ക്ക് പിന്തുണ നൽകുന്ന പ്രസ്താവനയുമായി അബ്ദുൽ മൊമെൻ രംഗത്തെത്തിയത്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ക് മുജീബുർ റഹ്മാന്റെ കൊലയാളികൾ കാനഡയിൽ ജീവിക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
‘‘അവർ കാനഡയിൽ വളരെ സുഖമായി ജീവിക്കുകയാണ്. മുജീബുർ റഹ്മാനെ വധിച്ചുവെന്ന് കുറ്റം സമ്മതിച്ച കൊലയാളിയെ ബംഗ്ലാദേശിന് കൈമാറണമെന്ന് കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് കേൾക്കാൻ തയാറായില്ല. ഞങ്ങൾ കാനഡയിലെ കോടതിയിൽ വരെ പോയി കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ശ്രമിച്ചു. കാനഡ കൊലയാളികളുടെ കേന്ദ്രമായി മാറരുത്. ഇത്തരക്കാരെ കൈമാറണമെന്ന് ഞങ്ങൾ നിരന്തരം ആവശ്യപ്പെട്ടു. എല്ലാ കാര്യങ്ങളും അവർക്ക് അറിയാം. എന്നാൽ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പോലും അവർ തയാറായില്ല.’’–മൊമെൻ പറഞ്ഞു.
ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാനഡയെ കുറ്റപ്പെടുത്തി ബംഗ്ലാദേശും രംഗത്തെത്തിയത്.
നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. ഇക്കാര്യം തള്ളിയ ഇന്ത്യ അത് തങ്ങളുടെ നയമല്ലെന്നും അറിയിച്ചു. ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കാനഡയിൽ കൊലപ്പെടുത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആണെന്ന വാദവും ഇന്ത്യൻ ഇന്റലിജൻസ് വിദഗ്ധർ തള്ളി. ചില പാശ്ചാത്യരാജ്യങ്ങൾ ഇന്ത്യാവിരുദ്ധ സംഘടനകൾക്കു താവളമാകുന്നതിനെക്കുറിച്ച് ഇന്ത്യ ഉയർത്തിയ ആശങ്കയിൽനിന്നു ശ്രദ്ധതിരിക്കാനാണ് ഐഎസ്ഐയുടെ പങ്കെന്ന വാദമുന്നയിക്കുന്നതെന്നാണു വിലയിരുത്തൽ.