സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിൻന്റെ സഹോദരി വിദ്യ വിവാഹിതയായി.പാറമേക്കാവ് അമ്പലത്തില്‍ 8.30 നും 9 നും ഇടയില്‍ നടന്ന ചടങ്ങില്‍ വിദ്യയ്ക്ക് വരന് നിധിന് താലി ചാര്‍ത്തി. അവസാന നിമിഷം ഉറപ്പിച്ചിരുന്ന ബാങ്ക് ലോൺ ലഭിക്കാതിരുന്നതോടെയാണ് ഡിസംബര്‍ ആറിന് വിപിന്‍ ജീവനൊടുക്കിയത്.ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു ഈ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു.
പെങ്ങള്‍ക്ക് വിവാഹത്തിന് അല്പം സ്വര്‍ണവും നല്ലവസ്ത്രവും നല്‍കാനുള്ള പ്രയത്നത്തിലാണ് കുണ്ടുവാറയിലെ മൂന്നുസെന്റിലെ ചെറിയ വീട് പണയപ്പെടുത്തി ഒരുലക്ഷമെങ്കിലും എടുക്കാന്‍ വിപിന്‍ തീരുമാനിച്ചത്. പണം നല്‍കാമെന്നും ഡിസംബര്‍ ആറ് തിങ്കളാഴ്ച രാവിലെ എത്താനുമായിരുന്നു ധനകാര്യസ്ഥാപനം അറിയിച്ചത്.
അതുപ്രകാരം പെങ്ങളെയും അമ്മയെയും സ്വര്‍ണം വാങ്ങാനായി ജൂവലറിയിലേക്കയച്ച് ധനകാര്യസ്ഥാപനത്തിലെത്തിയ വിപിന്‍ പണം നല്‍കാനാകില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് മനംനൊന്ത് വീട്ടില്‍ ആത്മഹത്യചെയ്യുകയായിരുന്നു. മാതൃഭൂമിയിലൂടെയാണ് വാര്‍ത്ത ലോകമറിഞ്ഞത്. തുടര്‍ന്ന് അനേകംപേര്‍ സഹായവുമായെത്തി.