മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‍ക്ക് നാളെ നിർണായകം. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ പറഞ്ഞു.വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് ഗവർണർ ഭഗത് സിങ് കോഷിയാരി നിർദേശിച്ചിരിക്കുന്നത്.തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബി.ജെ.പി. കോർകമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ചനടത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിൽ തിരിച്ചെത്തിയ ദേവേന്ദ്രഫഡ്നവിസ് ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ദവ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും നിയമസഭ വിളിച്ചുകൂട്ടണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് സർക്കാരിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫഡ്നവിസ് കത്ത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണർ ഉദ്ദവ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.
മഹാവികാസ് അഘാഡി സർക്കാരിന്റെ ഭാഗമായിരുന്ന 39 ശിവസേന എംഎൽഎമാർ സർക്കാരിൽ നിന്ന് പുറത്തു പോയിരിക്കുകയാണ്. അവർക്ക് എൻസിപി – കോൺഗ്രസ് സഖ്യത്തോടൊപ്പം തുടരാൻ സാധിക്കില്ലെന്നാണ് പറയുന്നത്. സുപ്രീം കോടതി നിർദ്ദേശങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമായ തീരുമാനം ഗവർണർ എടുക്കുമെന്നാണ് കരുതുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി.നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവണര്‍ നിര്‍ദേശം നല്‍കി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാന്‍ നിർദേശമുണ്ട്.288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണ വേണം.