കേന്ദ്രം ഒരു വിഹിതവും വെട്ടിക്കുറച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കെ.എൻ.ബാലഗോപാൽ പറയുന്നത് പച്ചക്കള്ളമാണ്. പരിധിക്ക് പുറത്ത് ധൂർത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാൽ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്ര സർക്കാർ കൂട്ട് നിൽക്കില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്ര നാളും സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വിശദീകരിച്ച് നടന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ, കേരളം കടക്കെണിയിൽ ആണെങ്കിൽ അത് ജനങ്ങളോട് തുറന്ന് പറയണം. കേന്ദ്ര സർക്കാരിന്റെ ഒരു പൊതുമേഖലാ സ്ഥാപനവും ബജറ്റിന് പുറത്തല്ല. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലോകം അംഗീകരിക്കുന്നതാണ്. കേരളത്തിന്റെ ദൂർത്ത് മൂലമുള്ള കടക്കെണിയാണ്. കേരളത്തിന് അർഹമായത് കേന്ദ്രം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ക്ഷേമ പെൻഷൻ മുടങ്ങുന്നതിനു കേന്ദ്രത്തെ പഴി പറയുന്നതിൽ അർഥമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ യൂറോപ്പും അമേരിക്കയുമടക്കം പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടുംബസമേതം നടത്തുന്ന വിനോദയാത്രയുടെ പട്ടിക മാധ്യമ പ്രവർത്തകർ പരിശോധിക്കണം. കാട്ടാനയും കാട്ടുപോത്തും ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് കാണുന്നത്. വന്യമൃഗങ്ങളെ നേരിടുന്നതിന് കേന്ദ്രം കോടികളുടെ സഹായം നൽകിയിട്ടുണ്ട്. എന്നാൽ പൂർണമായി സംസ്ഥാനം ഉപയോഗിച്ചില്ലെന്നും മുരളീധരൻ ആരോപിച്ചു.

