ആലപ്പുഴയിൽ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടിയുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഗൺമാൻ അനിൽകുമാർ വിശദീകരണം നൽകി.
ഇന്ന് ഡ്യൂട്ടിയുള്ളതിനാൽ അവധി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇ മെയിൽ മുഖേനെയാണ് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാന് വീണ്ടും സമൻസ് അയക്കുമെന്ന് ആലപ്പുഴ പൊലീസ് അറിയിച്ചു. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപിനോടും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നത്.
ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. അനിൽകുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. കേസിൽ അനിൽകുമാർ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്. കോടതി നിർദേശപ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നത്.

