സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി കത്തെഴുതി. സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന സന്ദേശം നല്‍കാനായിരുന്നു ഇത്. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പരാതി അറിയിച്ച് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് വ്യക്തമായതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇ ഡി ആരോപിച്ചു.സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ചെയ്തത് രാഷ്ട്രീയ താത്പര്യത്തോടെയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിന്റെ വിചാരണ കേരളത്തില്‍നിന്ന് ബെംഗളുരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇ.ഡി സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരം ക്രിമിനല്‍ നടപടി ചട്ടം 164 അനുസരിച്ചാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതെന്നാണ് ഇഡിയുടെ എതിർ സത്യവാങ് മൂലത്തില്‍ പറയുന്നത്. കേസില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കികൊണ്ടുള്ള രഹസ്യ മൊഴിയാണിത്. സ്വപ്ന മൊഴി നൽകിയതിൽ മറ്റ് ആരും സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ഇഡി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.കേരളത്തില്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ വിചാരണ നടക്കുമോയെന്ന ആശങ്ക ഉള്ളതിനാലാണ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇഡിയുടെ ഹർജി അടുത്ത മാസം മൂന്നിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ല;ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു

