ഉത്തർപ്രദേശിൽ മുസ്‌ലിം വിദ്യാർത്ഥിയെ തല്ലാൻ സഹപാഠികളോട് ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻ കുട്ടി. ആക്രമണത്തിനിരയായ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറാണെന്നും കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. രക്ഷകർത്താക്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ തുടർപഠനം കേരളത്തിൽ നടത്താമെന്നും ടിസിയോ മറ്റ് രേഖകളോ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തല്ലുകൊണ്ട കുട്ടിയുടെ പഠനം അനിശ്ചിതത്വത്തിലാണ്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സഹപാഠിയെ അധ്യാപിക മറ്റുമതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സ്‌കൂള്‍ അടച്ചിടാനാണ് ഉത്തരവായത്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച നോട്ടീസ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി.സ്‌കൂള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടാതിരിക്കാന്‍ കുട്ടികളെ സമീപമുള്ള സ്‌കൂളുകളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

