സ്മാർട്ട് മീറ്റർ പദ്ധതിയുമായി മുന്നോട്ട് നോക്കാൻ തന്നെ സംസ്ഥാന സർക്കാരിന്റെ തീരുമാനം. വിഷയത്തില്‍ സമവായത്തിന് സാധ്യത തേടാനാണ് വൈദ്യുതി ബോര്‍ഡ് ശ്രമിക്കുന്നത്. മൂന്ന് മാസത്തെ സാവകാശം ആവശ്യപ്പെട്ട് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ കെ സിങ്ങിന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കത്തയച്ചു. ടോട്ടക്‌സ് മാതൃകയ്ക്ക് ബദല്‍ കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.
നേരത്തെ വൈദ്യുതി ബോര്‍ഡിലെ ഇടതുസംഘടനകളും സിപിഐഎം കേന്ദ്രനേതൃത്വവും അടക്കം സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ടോട്ടക്‌സ് മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നത് ദോഷകരമാകും എന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ മരവിപ്പിച്ച തുടര്‍ നടപടികളാണ് ഇപ്പോള്‍ വീണ്ടും തുടങ്ങുന്നത്. ഏതെങ്കിലും തരത്തില്‍ സമവായത്തില്‍ എത്താന്‍ സാധ്യതയുണ്ടോ എന്നാണ് ബോര്‍ഡ് നിലവില്‍ പരിശോധിക്കുന്നത്. ടോട്ടക്‌സ് മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നത് മൂലം സിഡാക്കിന്റെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താമോ എന്നാണ് പരിശോധിക്കുന്നത്. ഒപ്പം കെ ഫോണിന്റെ കേബിള്‍ ഉപയോഗപ്പെടുത്താനും സാധ്യത പരിശോധിക്കുന്നുണ്ട്.

