ജാമിയ മിലിയ സർവകലാശാല സംഘർഷത്തിൽ ഷർജിൽ ഇമാം അടക്കം 11 പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടിയിൽ മാറ്റം വരുത്തി ഹൈക്കോടതി. ഒമ്പത് പ്രതികൾക്ക് എതിരെ കലാപം, അനധികൃത സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, സമാധാനപരമായി ഒത്തു ചേരാനുള്ള അവകാശം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും പൊതുമുതൽ നശിപ്പിക്കാനോ സമാധാനം തകർക്കാനോ ആർക്കും അവകാശമില്ലെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. അതേസമയം കേസിൽ ആസിഫ് തൻഹയ്ക്ക് എതിരെയുള്ള ചില കുറ്റങ്ങൾ ഒഴിവാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ജെഎൻയു വിദ്യാർത്ഥികളായ ഷർജിൽ ഇമാം ഉൾപ്പെടെയുള്ള 11 പ്രതികളെ കേസിൽ വിചാരണ കോടതി വെറുതെ വിട്ടിരുന്നു ഈ വിധിക്കെതിരെ പോലീസ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. പ്രതികളെ വിട്ടയച്ച വിധിയിൽ വിചാരണക്കോടതിക്ക് തെറ്റ് പറ്റിയെന്നും തെളിവുകൾ കണക്കിലെടുത്തില്ലെന്നും പോലീസ് വാദിച്ചിരുന്നു. ദില്ലി സാകേത് കോടതിയാണ് ഷർജിൽ ഇമാം ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.

