കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കുമെന്നും ആദിവാസികള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഗൗരവതരമായി കാണുന്നുവെന്നും മന്ത്രി കെ രാധാകൃഷ്ണന്‍. സമൂഹത്തിന്റെ ധാരണയാണ് മാറ്റേണ്ടതെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന് തീർത്ത് പറയാനാകില്ലെന്നും നിയമസഭയില്‍ മന്ത്രി പറഞ്ഞു.തെളിവിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മധു കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ മറുപടിയായി മന്ത്രി പറഞ്ഞു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ അവർക്കെതിരായ ആക്രമണങ്ങൾക്കെതിരെ സമൂഹത്തില്‍ ബോധവത്ക്കരണം നടത്തേണ്ടതുണ്ട്., ഇതിന് വേണ്ടി വലിയ രീതിയിലുള്ള ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ടെന്നും കേരളത്തില്‍ ഇത്തരം അക്രമണങ്ങള്‍ കുറയുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു .
ഈ വര്‍ഷത്തെ കണക്കനുസരിച്ച് 2022ല്‍ മാത്രം 1.11 ശതമാനമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. ആദിവാസികളുടെ കാര്യത്തിലിത് 6.4 ശതമാനമാണിത്. രാജ്യത്ത് എസ്‌സി വിഭാഗത്തിനെതിരെ ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് യുപിയാണ്. എസ്ടി വിഭാഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് മധ്യപ്രദേശാണ്. ഈ രണ്ട് വിഭാഗങ്ങളിലും രണ്ടാം സ്ഥാനത്ത് രാജസ്ഥാനാണ്.

