2004ൽ എറണാകുളം ഇടപ്പള്ളി പോണേക്കരയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദനാണെന്ന് പൊലീസ്. ഇരട്ട കൊലപാതകത്തിൽ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോലീസ് ചുരുളഴിച്ചത്. കേസില്‍ റിപ്പര്‍ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇയാള്‍ നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്നും എ.ഡി.ജി.പി. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇടപ്പള്ളി ഇരട്ടക്കൊലക്കേസിൽ ജയാനന്ദൻ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ, മതിയായ തെളിവുകൾ ശേഖരിക്കാൻ പൊലീസിനു സാധിക്കാതിരുന്നതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല.തൃശൂർ മാള സ്വദേശി യാണ് ഇയാൾ. സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ പ്രവർത്തന രീതി.
ആറ് കൊലക്കേസുകളിലും നിരവധി കവര്‍ച്ച, പിടിച്ചുപറി കേസുകളിലും പ്രതിയാണ് റിപ്പര്‍ ജയാനന്ദന്‍. നേരത്തെ ചില കേസുകളില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. സഹ തടവുകാരുമായി വിവരങ്ങള്‍ പങ്കുവച്ചതാണ് കേസിനു തുമ്പായത്. ഡിസംബര്‍ 24-നാണ് ഇടപ്പള്ളി ഇരട്ടക്കൊലക്കേസില്‍ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ക്രൈംബ്രാഞ്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി.
തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ റിപ്പര്‍ ജയാനന്ദന്‍ രണ്ട് തവണ ജയില്‍ ചാടിയിട്ടുണ്ട്. ഇതോടെ കനത്ത സുരക്ഷയിലാണ് ഇയാളെ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്.
‘മനസുതുറന്നത് തുമ്പായി’ പോണേക്കരയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദൻ;അറസ്റ്റ് 17 വർഷത്തിന് ശേഷം

