ലോക ട്രെൻഡ് അനുസരിച്ച് സംസ്ഥാനത്തെ ടൂറിസം മേഖല മാറ്റിമറിയ്ക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രകൃതിയോടിണങ്ങിയ ടൂറിസമാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ വിശദമായ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക വിനോദസഞ്ചാര ദിനവുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞു
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ കൂട്ടായ ഇടപെടലിൽ പ്രശ്നം പരിഹരിക്കും. മുഖ്യമന്ത്രി തന്നെ മുൻ കൈ എടുത്തുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ടൂറിസം ക്ലബുകൾ രൂപീകരിച്ച് പുതിയ തലമുറയെ ഉത്തരവാദിത്തം ഏല്പിക്കും. വിവിധ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് വിവിധ ടൂറിസം കേന്ദ്രങ്ങൾ സംരക്ഷിക്കാൻ ചുമതല നൽകും. ലോക ട്രെൻഡ് അനുസരിച്ച് സംസ്ഥാനത്തെ ടൂറിസം മേഖല മാറ്റിമറിക്കും.
ഫ്ലോട്ടിങ് ബ്രിഡ്ജും, ഗ്ലാസ് ബ്രിഡ്ജും പുതിയ മാതൃകയാണ്. ഇനിയും വിവിധയിടങ്ങളിൽ ഇത്തരം ബ്രിഡ്ജുകൾ കൊണ്ടുവരും. ഹരിത നിക്ഷേപവും മാലിന്യ പ്രശ്‌നവുമാണ് ഇനിയുള്ള ശ്രദ്ധ. കാലാവസ്ഥ മാറ്റം ആശങ്കയല്ല. കാലാവസ്ഥ മാറ്റം മറ്റുള്ളവർക് തലവേദനയാകുമ്പോൾ കേരള ടൂറിസത്തിന് സാധ്യത ഏറുകയാണ്. വിവിധ നിലകളിൽ ടൂറിസ്റ്റുകളെ ആകർഷിക്കാം. 2022ന് ശേഷം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് വർധനയാണ്. കേരളത്തിലെ മതനിരപേക്ഷത മറ്റുള്ളവർക്ക് കേരളം സന്ദർശിക്കാനുള്ള പ്രചോദനമാണ്. പേരുനോക്കാതെ മനുഷ്യരെ സൗഹൃദം വെയ്ക്കുന്ന മലയാളി. ആ മലയാളി തന്നെ ഒരു ടൂറിസം പ്രൊഡക്ട് ആണെന്നും അദ്ദേഹം പറഞ്ഞു.

