കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി.രാവിലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കോൺഗ്രസ് അംഗം കൂറുമാറി ഇടതുമുന്നണിയിൽ എത്തിയത്.കോണ്‍ഗ്രസ് അംഗവും മുന്‍ പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷ് ആണ് ഇടതുമുന്നണിയിലേക്ക് കൂറുമാറിയത്.എല്‍.ഡി.എഫിന്റെയും സ്വതന്ത്ര മെമ്പര്‍മാരുടെയും പിന്തുണയോടെയാണ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ ഷൈനിക്ക് എട്ട് വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ ലിസമ്മ മത്തച്ചന് ഏഴ് വോട്ടും ലഭിച്ചു.യുഡിഎഫിൽ ഉണ്ടായിരുന്ന ധാരണ പ്രകാരമാണ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നേരത്തെ രാജിവച്ചത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് വേണ്ടി അധികാര കൈമാറ്റം നടത്താൻ വേണ്ടിയായിരുന്നു പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. രാമപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആറ് അംഗങ്ങളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ടംഗങ്ങളുമാണുള്ളത്. ഈ എട്ടംഗങ്ങളുടെ പിന്തുണയോടെയാണ് നേരത്തെ യുഡിഎഫ് അധികാരം പിടിച്ചത്. ഇവിടെ കേരള കോണ്‍ഗ്രസ്(എം)-ന് അഞ്ച് അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളും ഉള്‍പ്പെടെ ഏഴ് അംഗങ്ങളായിരുന്നു എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. ഷൈനി സന്തോഷ് രാജിവെച്ച് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എട്ടംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരം പിടിക്കുകയായിരുന്നു.
രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി;കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് കൂറുമാറി ഇടതുമുന്നണിയിൽ

