വിദ്വേഷ പ്രസംഗത്തിലെടുത്ത കേസിൽ കോടതി റിമാൻഡ് ചെയ്ത പിസി ജോർജ് പൂജപ്പുര ജയിലിൽ ഒരു രാത്രി പിന്നിട്ടു.സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് കഴിഞ്ഞ രാത്രി ചിലവിട്ടത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ ബ്ലോക്കിൽ നിരീക്ഷണത്തിലാണ് ജോർജ്.ജയിലിൽ മറ്റ് തടവുകാർക്ക് നൽകുന്ന ഭക്ഷണം തന്നെയാണ് പിസി ജോർജിനും നൽകിയത്. ചോറ്, സാമ്പാർ, അവിയൽ, തെെര് എന്നിവയായിരുന്നു ഉച്ച ഭക്ഷണം. വൈകീട്ട് ചായ നൽകിയ ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ മെഡിക്കൽ സെല്ലിലേക്ക് മാറ്റി.
മെഡിക്കൽ ഓഫീസർ അദ്ദേഹത്തെ പരിശോധിച്ചു. ഉറങ്ങുമ്പോൾ ശ്വാസ തടസ്സം ഉണ്ടാകാതിരിക്കുന്നതിനുള്ള ഓക്സിജൻ മാസ്ക് ഉപയോഗിക്കാൻ ജോർജിന് അനുമതി നൽകിയിട്ടുണ്ട്. ജയിലിൽ വായിക്കാൻ മാഗസിനുകൾ നൽകിയിട്ടുണ്ട്. വൈകുന്നേരം ചപ്പാത്തിയും വെജിറ്റബിൾ കറിയുമായിരുന്നു ഭക്ഷണം. പിസി ജോർജ് നൽകിയ ജാമ്യ ഹർജി ഉൾപ്പടെ മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം കിഴക്കേക്കോട്ടെ കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻക്കൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും.

