
കൊടകര കുഴൽപണ കവർച്ച കേസിലെ ബി.ജെ.പി നേതാക്കളുടെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക്ക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശൂർ ജില്ലാ ഓഫിസിൽ നിന്നാണെന്ന് കണ്ടെത്തൽ. ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും കണ്ടെടുത്ത അന്വേഷണ സംഘം ജീവനക്കാരന്‍റെ മൊഴി രേഖപ്പെടുത്തി.
ബി.ജെ.പി ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ഇവര്‍ക്ക് മുറി നല്‍കിയത്. രണ്ടു മുറികളാണ് (റൂം നമ്പര്‍ 215, 216) നല്‍കിയിട്ടുള്ളത്. മുമ്പും ബി.ജെ.പി ഓഫീസില്‍ നിന്ന് മുറികള്‍ ആവശ്യമുണ്ടെങ്കില്‍ ഇതേ ഹോട്ടലിലേക്ക് വിളിച്ചു പറയാറുണ്ട്. മുറികള്‍ ഒഴിച്ചിടാറുമുണ്ടെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നത്. ഇത്തവണയും ബി.ജെ.പി ഓഫീസില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ടാണ് മുറി നല്‍കിയതെന്നും ഹോട്ടൽ ജീവനക്കാരന്‍ വ്യക്തമാക്കി.
കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്തയെ ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്‍ററിൽവെച്ച് ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ധർമരാജുമായി കെ.ജി. കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചതിന്റെയും കവർച്ച നടന്ന ദിവസം ഇരുവരും ഫോണിൽ ബന്ധപ്പെട്ടതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു.

