പൊന്നാനി: കുറ്റിപ്പുറം-ചാവക്കാട് ദേശീയപാതയിൽ ഏറ്റവും തിരക്കേറിയ പ്രധാന ജംങ്ഷനായ പൊന്നാനി ചമ്രവട്ടം ജംങ്ഷനിൽ മേൽപ്പാല നിർമാണം തുടങ്ങി. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായാണ് മേൽപ്പാലം നിർമിക്കുന്നത്. കുറ്റിപ്പുറം റോഡിലെ പൈലിങ് പ്രവർത്തികളാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. മേൽപ്പാല നിർമാണം ഗതാഗതത്തെ ബാധിക്കാതിരിക്കാൻ സർവീസ് റോഡിന്റെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു.
തേഞ്ഞിപ്പലം മുതൽ പുതുപൊന്നാനി വരെ 20 ഇടങ്ങളിലാണ് ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കുന്നത്. കാലിക്കറ്റ് സർവകലാശാല, വെട്ടിച്ചിറ, പൊന്നാനി ജംങ്ഷൻ എന്നിവിടങ്ങളിലാണ് മേൽപ്പാലം നിർമിക്കുന്നത്. അടിപ്പാതകളുടെ നിർമാണവും പുരോഗതിയിലാണ്. കുറ്റിപ്പുറം മുതൽ തൃശൂർ ജില്ലാ അതിർത്തി വരെയുള്ള അടിപ്പാതകളുടെ നിർമാണമാണ് അതിവേഗം പുരോഗമിക്കുന്നത്.
ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലങ്ങളിലെ പ്രധാന റോഡുകൾ വന്നുചേരുന്ന ഇടങ്ങളിലാണ് അടിപ്പാത നിർമിക്കുന്നത്. തവനൂർ അയിങ്കലം, നരിപ്പറമ്പ്, വെളിയങ്കോട്, പുതിയിരുത്തി എന്നിവിടങ്ങളിൽ പ്രവർത്തി പുരോഗമിക്കുകയാണ്. വെളിയങ്കോട് അടിപ്പാതയ്ക്ക് പകരം തൂണുകൾ ഉപയോഗിച്ചുള്ള മേൽപ്പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുണ്ട്. എന്നാൽ ഇവിടെ അടിപ്പാതയാണ് നിർമിക്കുന്നത്. പൊന്നാനി നഗരത്തിൽ ഏറ്റെടുത്ത സ്ഥലം നിരപ്പാക്കുന്ന പ്രവർത്തിയും പുരോഗതിയിലാണ്.

