സവർക്കറെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവർക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. മാപ്പു പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്നായിരുന്നു രാഹുലിന്റെ പരാമർശത്തിനെതിരെയാണ് താക്കറെ രംഗത്തെത്തിയത്. മാലേഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
‘ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറെ താൻ ആരാധനാപാത്രമായി കരുതുന്നു. അതിനാൽ തന്നെ സവർക്കറെ അപമാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് നേതാവിനോട് ആവശ്യപ്പെടുകയാണ്’- ഉദ്ധവ് പറഞ്ഞു. 14 വർഷത്തോളം ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്. കഷ്ടപ്പാടുകൾ മാത്രമേ നമുക്ക് വായിക്കാനാവൂ. അത് ത്യാഗത്തിന്റെ ഒരു രൂപമാണ്. സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല. വീർ സവർക്കർ നമ്മുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾക്ക് സഹിക്കാവുന്ന ഒന്നല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് വിഭാഗം-കോൺഗ്രസ്- എൻസിപി സഖ്യമുണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കാനാണ്. നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധിയെ ബോധപൂർവം പ്രകോപിപ്പിക്കുകയാണ്, എന്നാൽ നമ്മൾ സമയം പാഴാക്കിയാൽ ജനാധിപത്യം ഇല്ലാതാകുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.

