കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അറ്റൻഡറുടെ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ഒളിവിലെന്നു പോലീസ്. പ്രതികളുടെ വീടുകളിലും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഇവരെയാരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു.
താത്കാലിക ജീവനക്കാരി ഉൾപ്പെടെ ആറുപേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ഇവരിൽ ഒരാൾ രേഖകളിൽ സർക്കാർ ക്വാർട്ടേഴ്‌സിലാണ് താമസമെങ്കിലും ഈ ക്വാർട്ടേഴ്‌സ് വാടകയ്ക്കു മറിച്ചു നൽകിയിരിക്കയാണെന്ന് പോലീസ് കണ്ടെത്തി. ഇതുകൂടാതെ കൊയിലാണ്ടി, എളേറ്റിൽ വട്ടോളി, ഫറോക്ക്, കൂരാച്ചുണ്ട്, കണ്ണൂരിലെ മട്ടന്നൂർ എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ പ്രതികളെ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്.
പീഡനം നടത്തിയ ഗ്രേഡ് വൺ അറ്റൻഡർ ശശീന്ദ്രനെതിരായ പരാതി പിൻവലിക്കാനും നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീർക്കാനും സമ്മർദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ജീവനക്കാർക്കെതിരായ അതിജീവിതയുടെ പരാതി. യുവതിയുടെ പരാതി പ്രകാരം അഞ്ചുപേരെ സസ്‌പെൻഡ് ചെയ്യുകയും താത്കാലിക ജീവനക്കാരിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ആറുപേരെയാണ് ഇപ്പോൾ സംശയിക്കുന്നതെങ്കിലും കേസിൽ കൂടുതൽ പേർ ഉൾപ്പെടാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
യുവതിയെ പ്രവേശിപ്പിച്ച വാർഡിനു സമീപം പത്തോളം പേർ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഇവർ യുവതിയോട് സംസാരിച്ചിട്ടില്ല. ഇവരും സഹപ്രവർത്തകനുവേണ്ടി സമ്മർദം ചെലുത്താൻ എത്തിയവരാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ആറ് ജീവനക്കാരും യുവതി കഴിയുന്ന വാർഡിലേക്കു പ്രവേശിക്കേണ്ട ആവശ്യമില്ലാത്തവരാണെന്നും ഇവരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണസമിതി നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

