സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു.തെലങ്കാനയിലെ വാറങ്കലിലെ കാകതീയ മെഡിക്കല്‍ കോളേജ് (കെ.എം.സി.) വിദ്യാര്‍ഥിനി ധരാവതി പ്രീതി (26) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ പ്രീതിയെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു മരണം.പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.സീനിയർ വിദ്യാർത്ഥിയുടെ പീഡനത്തെ തുടർന്നാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തിവച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെ തുടർന്ന് കേസിൽ ആരോപണ വിധേയനായ ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനസ്‌തേഷ്യ വിഭാഗത്തിൽ രണ്ടാം വർഷ വിദ്യാർത്ഥിയും ഡോക്ടറുമായ സെയ്ഫ് പ്രീതിയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് പിതാവാണ് പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഡോ. പ്രീതിയുടെ മരണത്തിനു പിന്നാലെ ആശുപത്രിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രീതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്കു മുന്നിൽ സംഘടിച്ചെത്തിയവർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസുകാരെ രംഗത്തിറക്കിയാണ് രംഗം ശാന്തമാക്കിയത്.