നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ പ്രതികളുടെ നിസ്സഹകരരണവും പ്രതികൾ ഫോണുകൾ കൈമാറാത്ത കാര്യവും ഹൈക്കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷൻ. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പ്രോസിക്യൂഷൻ അല്പ സമയത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും സൂചനയുണ്ട്. മുദ്രവച്ച കവറിലാവും റിപ്പോർട്ട് സമർപ്പിക്കുക.
ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ദിലീപ് അടക്കമുള്ള പ്രതികൾ ഇതിനു തയ്യാറായിരുന്നില്ല.
കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഇന്ന് വരെ തടഞ്ഞ കോടതി 3 ദിവസം ദിലീപ്, സഹോദരൻ അനുപ് അടക്കമുള്ളവരെ ചോദ്യം ചെയ്യാൻ അനുവദിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ ഇന്ന് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ളനിലപാടിലാണ് അന്വേഷണസംഘം. ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരൻ അനൂപ്, സഹായി അപ്പു എന്നിവർ തങ്ങൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്. ഇന്ന് ഹൈക്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും, ഫോൺ ഹാജരാക്കാനാകില്ലെന്ന് ദിലീപ് മറുപടി നൽകി. അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. നിലവിലുള്ള കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഫോണിൽ ഇല്ല. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം കോടതിയിൽ നൽകാമെന്നും ദിലീപ് വ്യക്തമാക്കി.
ഫോൺ ഹാജരാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ തനിക്ക് നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ചിനു കഴിയില്ലെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ദിലീപ് കോടതിയെ അറിയിക്കും. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

