മണാലി: സാഹസിക വിനോദമായ പാരാഗ്ലൈഡിങ്ങിനിടെ അഞ്ഞൂറടി ഉയരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ (30) എന്ന വിനോദസഞ്ചാരിയാണ് അപകടത്തിൽ മരണപ്പെട്ടത്. കുളു ജില്ലയിലെ ദോഭിയിലാണ് സംഭവം നടന്നത്. രണ്ട് പേർക്ക് ഒരുമിച്ച് പറക്കാവുന്ന പാരാഗ്ലൈഡിന്റെ സുരക്ഷാ ബെൽറ്റിന് തകരാറ് സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സൂരജ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങി. പാരാഗ്ലൈഡിന്റെ പൈലറ്റ് സുരക്ഷിതനാണ്. ഇയാളെ സമീപത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം കുളു മണാലി കാണാനെത്തിയതായിരുന്നു സൂരജ്.
അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 336, 304എ എന്നീ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ് പി അറിയിച്ചു. ഹിമാചൽ പ്രദേശിൽ ടാൻഡം പാരാഗ്ലൈിങ്ങിനിടെ നിരവധി പേർ മരിക്കുകയും പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. ബിർ ബില്ലിംഗ് പാരാഗ്ലൈഡിംങ്ങ് സൈറ്റിൽ ഈ വർഷമാദ്യം 12 വയസ്സുകാരൻ വീണു മരിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് ഹിമാചൽ ഹൈക്കോടതി ഇത്തരം സാഹസിക റൈഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ദുരന്തം നടന്നത്.
അപകടത്തിന് പിന്നാലെ സാഹസിക റൈഡുകൾ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല കേന്ദ്രങ്ങൾക്കും രജിസ്‌ട്രേഷനില്ല എന്ന് കണ്ടെത്തിയത്. അവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അംഗീകാരമില്ലാത്തതാണെന്നും അന്വേഷണ സംഘം കണ്ടെത്തി.