മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് രമേശ് ചെന്നിത്തല. ഗവർണർക്ക് തൃപ്തിയില്ല എന്നതുകൊണ്ട്, മന്ത്രിയെ പുറത്താക്കാൻ നിയമപരമായും ധാർമികമായും ബാധ്യത സർക്കാരിന് ഇല്ല. നടത്തുന്ന പ്രസ്താവനകൾ ശരിയാണോ എന്ന് മന്ത്രിമാർ തന്നെ തീരുമാനിക്കണം. ഗവർണറുടെ നിലപാടിനോട് യോജിക്കാൻ ആകില്ല. ഇത്തരം നടപടികളിൽ നിന്നും ഗവർണർ പിന്മാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഗവർണർ വിവാദങ്ങൾ ഉണ്ടാക്കുന്നത് ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ സർക്കാരിനെ സഹായിക്കുന്നു. ശ്രീ രാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ നീക്കങ്ങൾ ശരിയാണ് എന്ന് ഇന്ന് വ്യക്തമായിരിക്കുന്നു.ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കുറേക്കാലമായി കള്ളക്കളിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ ധനമന്ത്രി കെ എൻ ബാലഗോപാലിനെ നീക്കണമെന്ന ഗവർണറുടെ കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടൽ. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാനെന്ന് അദ്ദേഹം ആരോപിച്ചു.
ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്ന് കാണിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചത്. ഗവർണർക്കെതിരായ ബാലഗോപാലിൻറെ പ്രസംഗമാണ് നടപടിക്ക് ആധാരം. എന്നാൽ പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതിനിടെ ഗവർണറുടെ നടപടിയിൽ പ്രതികരണമറിയിച്ച് മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.