തെലങ്കാന നാഗര്‍കുര്‍ണൂലിലെ തുരങ്ക അപകടത്തില്‍ രക്ഷാദൗത്യം അതിസങ്കീര്‍ണം. ശ്വാസം കിട്ടാത്തതിനാല്‍ ഒരു സംഘം രക്ഷാപ്രവര്‍ത്തകര്‍ ടണലില്‍ നിന്ന് മടങ്ങി. കുടുങ്ങിക്കിടക്കുന്നവരില്‍ നിന്ന് നാല്‍പത് മീറ്റര്‍ അകലെ രക്ഷാ പ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും ചെളിയും വെള്ളവും നീക്കം ചെയ്യാന്‍ കഴിയുന്നില്ല.
നാലാം ദിവസവും കുര്‍ണൂലില്‍ നിന്ന് ആശ്വസിക്കാന്‍ വകയില്ല. തുരങ്കത്തില്‍ എട്ട് പേര്‍ കുടുങ്ങിക്കിടക്കുന്നയിടത്തിന് 40 മീറ്റര്‍ അകലെയാണ് രണ്ട് ദിവസമായി രക്ഷാപ്രവര്‍ത്തരുള്ളത്. എന്നാല്‍ ചെളിയും വെള്ളവും നിറഞ്ഞ് തുരങ്കം മൂടിയിരിക്കുന്നതിനാല്‍ ഒരിടിപോലും മുന്നോട്ട് പോകാന്‍ ആകുന്നില്ല. ശ്വാസതടസ്സമുണ്ടാകുന്നതിനാല്‍ മുഴുവന്‍സമയ രക്ഷാപ്രവര്‍ത്തനവും സാധ്യമല്ല. ഭൂമിശാസ്ത്രപരമായി ഏറെ വെല്ലുവിളി നേരിടുന്നപ്രദേശമാണിത്. വലിയ യന്ത്രങ്ങള്‍ തുരങ്കത്തിലൂടെ കൊണ്ടുപോകുന്നതും വെല്ലുവിളി തന്നെ.
കര നാവിക സേന, ദുരന്ത നിവാരണ സേന, തുരങ്ക രക്ഷാ ദൗത്യത്തില്‍ പ്രാവീണ്യമുള്ള റാറ്റ് മൈനെര്‍സ് എന്നിവര്‍ സംയുക്തമായാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കല്‍ ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്. തെലങ്കാന ഉപമുഖ്യമന്ത്രിയടക്കം സംഭവസ്ഥലത്തുണ്ട്.