ക്യാമ്പസിലും പൊതു സമൂഹത്തിലും ഉയർന്ന ബോധ്യത്തിൽ പ്രവർത്തിക്കുന്ന പുതിയ കാലത്തെ പെൺകുട്ടികളെയടക്കം അധ്യാപിക എന്ന പദവി പോലും മറന്ന് ആക്ഷേപിച്ച കാസര്‍ഗോഡ് ഗവ. കോളേജിലെ മുന്‍ പ്രിന്‍സിപ്പലിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി
കുട്ടികളുടെ ക്യാമ്പസിലെ ഇടപെടൽ സദാചാര പോലീസ് കണ്ണിലൂടെ വീക്ഷിച്ച് സ്വയം അഭിപ്രായം രൂപപ്പെടുത്തുന്നത് പ്രിൻസിപ്പൽ പോലുള്ള ഉന്നത തസ്തികക്ക് ചേരുന്നതല്ലെന്നും സ്വന്തം മകള്‍ പഠിക്കുന്ന കാമ്പസിനെയാണ് പൊതുസമൂഹത്തിന് മുന്നില്‍ ഇത്രമാത്രം ഇകഴ്ത്തിയത്. പദവിയിലിരുന്ന് മന്ത്രിയെ പോലും ആക്ഷേപിച്ച പ്രിന്‍സിപ്പലിനെതിരെ നടപടി വേണമെന്നും മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പെണ്കുട്ടികൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു. രാമ നടത്തിയ അശ്ലീല പരാമർശങ്ങൾ ഖേദകരമാണെന്നും ഏകാധിപത്യ നിലപാടുകളെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ അപമാനിക്കാനും മോശക്കാരായി ചിത്രീകരിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.
വിദ്യാര്‍ത്ഥികളെ മോശക്കാരായി ചിത്രീകരിക്കുന്ന എം രമയുടെ ദുഷ്ടലാക്ക് നാട് തിരിച്ചറിയും. അധികാര ഭ്രാന്തും വിദ്യാര്‍ത്ഥി വിരുദ്ധതയും മാത്രമല്ല, തികഞ്ഞ ജാതിവെറിയും പുളിച്ചുതികട്ടുന്നുണ്ട് രമയുടെ നാവിലും തലച്ചോറിലുമെന്ന് പിഎം ആര്‍ഷോ പറഞ്ഞു.

