ദില്ലി : എൽഡിഎഫ് കൺവീനരും സിപിഎം കേന്ദ്രകമ്മറ്റിയഗവുമായ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോടാണ് ദേശീയ നേതൃത്വം വിവരം ആരാഞ്ഞത്. സംസ്ഥാന ഘടകം ഉന്നയിച്ചാൽ പിബിയിൽ വിഷയം ചർച്ചയായേക്കും. ഇപി ജയരാജനെതിരായ പരാതിയിൽ പാർട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കും.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിൻറെ മറവിൽ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജൻ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ചത്. വിവാദമായ കണ്ണൂരിലെ ആയുർവേദ റിസോർട്ടിൻറെ മറവിൽ ഇപി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും പാർട്ടി നേതാവെന്ന പദവി വച്ചാണ് എല്ലാം ചെയ്തതെന്നും പി ജയരാജൻ തുറന്നടിച്ചു. ആധികാരിക രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തൻറെ ആരോപണമെന്നും പാർട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണം പാർട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട പി ജയരാജനോട് പരാതി രേഖാമൂലം എഴുതിത്തന്നാൽ അന്വേഷിക്കാമെന്നായിരുന്നു എംവി ഗോവിന്ദൻ മറുപടി നൽകിയത്.
അതേസമയം തനിക്ക് റിസോർട്ടുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു ഇപിയുടെ വിശദീകരണം. താൻ വ്യക്തിപരമായി ആരോപണമൊന്നുമുന്നയിച്ചിട്ടില്ലെന്നും ഉൾപാർട്ടി സമരത്തിൻറെ ഭാഗമായുള്ള ചർച്ചകളാണ് പാർട്ടിയിൽ നടന്നതെന്നും പി ജയരാജൻ കണ്ണൂരിൽ വ്യക്തമാക്കി.
മുതിർന്ന കേന്ദ്രകമ്മിറ്റിയംഗമായ തന്നെ തഴഞ്ഞ് എംവി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയത് മുതൽ പാർട്ടി നേതൃത്വവുമായി ഇപി ഉടക്കി നിൽക്കുകയാണ്. കൺവീനറായിട്ട് കൂടി എൽഡിഎഫിൻറെ രാജ്ഭവൻമാർച്ചിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളാൾ ലീവെടുത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും തൃശൂരിൽ നടന്ന കിസാൻസഭാ അഖിലേന്ത്യാസമ്മേളനത്തിൽ ഇപി ജയരാജൻ മുഴുവൻ സമയവും പങ്കെടുത്തിരുന്നു. വിഎസ്- പിണറായി വിഭാഗീയ കാലത്തും ഒന്നാം പിണറായി സർക്കാരിന‍്‍റെ കാലത്തും ഏറ്റവും പ്രമുഖനായിരുന്ന കണ്ണൂരിലെ ശക്തനായ നേതാവായ ഇപി ജയരാജൻ പാർട്ടിയിൽ ഏതാണ്ട് ഒറ്റപ്പെട്ട് നിൽക്കുന്ന സമയത്താണ് അതിഗുരുതര സ്വഭാവമുള്ള ആരോപണം സംസ്ഥാനസമിതിയിൽ അദ്ദേഹത്തിനെതിരെ ഉണ്ടായിരിക്കുന്നത്.

