
പ്രളയദുരിതാശ്വാസമായി രാഹുൽ ഗാന്ധി എംപി നൽകിയ ഭക്ഷ്യകിറ്റുകൾ നശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയെന്ന് കോൺഗ്രസ്. അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി ഡി.സി.സി അധ്യക്ഷൻ വി.വി. പ്രകാശ് പറഞ്ഞു.
പ്രളയ കാലത്തും ലോക്ക് ഡൗൺ കാലത്തും വിതരണം ചെയ്യാതെ കൂട്ടിയിട്ട ഭക്ഷ്യവസ്തുക്കളാണ് നിലമ്പൂരിലെ കടമുറിയിൽ നശിച്ച നിലയിൽ കണ്ടെത്തിയത്. രാഹുൽ ഗാന്ധി എത്തിച്ച്
കോൺഗ്രസ് നിലമ്പൂർ മുനിസിപ്പിൽ കമ്മിറ്റിക്ക് കൈമാറിയ ടൺ കണക്കിന് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമാണ് അനാസ്ഥ മൂലം നശിച്ചു പോയത്. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിക്കാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം.പ്രളയ ദുരിതാശ്വാസമായി എത്തിയ ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവച്ച് തെരഞ്ഞെടുപ്പു സമയത്ത് വിതരണം ചെയ്യാനായിരുന്നു കോൺഗ്രസ് പദ്ധതിയെന്ന് സിപിഐഎം ആരോപിച്ചു. രാഹുൽഗാന്ധി എംപിയുടെ കിറ്റുകൾക്ക് പുറമേ മറ്റുജില്ലകളിൽ നിന്നുള്ള അവശ്യവസ്തുക്കളും കടമുറിയിൽ കെട്ടികിടപ്പുണ്ടെന്നും സിപിഐഎം കുറ്റപ്പെടുത്തി.

