കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയനേട്ടമാണ് യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതന്യൂനപക്ഷങ്ങളുടെ ധ്രുവീകരണത്തിലൂടെ തിരഞ്ഞെടുപ്പില്‍ വിജയം നേടാമെന്നാണ് ഇരുമുന്നണികളും കരുതുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
കേരളത്തിൽ ബിജെപിക്ക് ഗവൺമെന്റുണ്ടാക്കാൻ 35-40 സീറ്റുകൾ മതിയെന്നും പാർട്ടി സുരേന്ദ്രൻ പറഞ്ഞു. അത് എങ്ങനെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇവിടെ സിപിഎമ്മും കോൺഗ്രസുമൊക്കെ ഉണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ ഉത്തരം. പ്രസ്താവന വിശദീകരിക്കാൻ സുരേന്ദ്രൻ തയ്യാറായില്ല.
ചില സീറ്റുകൾ പ്രത്യേക വിഭാഗക്കാർക്കു മാത്രമായി റിസർവു ചെയ്തു വച്ചിരിക്കുകയാണ് എന്ന് സുരേന്ദ്രൻ ആരോപിച്ചു. ‘ ചില മണ്ഡലങ്ങളിൽ മുപ്പതും നാൽപ്പതും വർഷമായി മറ്റാർക്കും പ്രവേശനമില്ല. യുഡിഎഫ് പറയുന്നത് ഞങ്ങൾ അത് മുസ്‌ലിംലീഗിന് കൊടുത്തിരിക്കുകയാണ് എന്നാണ്. എൽഡിഎഫോ? കുന്നമംഗലത്ത് എൽഡിഎഫിന്റെ സ്ഥാനാർത്ഥിയാരാണ്? കോഴിക്കോട് സൗത്തിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയാരാണ്? കൊടുവള്ളിയിൽ ആരാണ്? എത്ര കാലമായി ഒരേ സമുദായത്തിൽ നിന്നുള്ളവർ മത്സരിക്കുന്നു? ഇങ്ങനെ തുടർച്ചായി ചില മണ്ഡലങ്ങളിൽ ഭൂരിപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് കയറാനേ പറ്റില്ലെന്ന സ്ഥിതിയാണ്. ഇതാണോ മതേതരത്വം? – സുരേന്ദ്രൻ ചോദിച്ചു. അത്തരം മണ്ഡലങ്ങളിൽ ഞങ്ങൾ വ്യാപകമായ പ്രചാരണം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
‘സിഎഎ വിരുദ്ധസമരത്തിന് നേതൃത്വം നൽകിയത് കേരളത്തിലെ രാഷ്ട്രീയശക്തികളല്ല. അത് മതഭീകരവാദികളുടെ സമരമാണ്. സിഎഎ കലാപകാരികൾ ആരാധനാലയങ്ങൾ ദുരുപയോഗം ചെയ്യുകയാണ് എന്ന് പിണറായി പറഞ്ഞിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് അവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചത്? ശബരിമല നാമജപ യാത്രയും സിഎഎ വിരുദ്ധസമരവും തുലനം ചെയ്യുന്നത് എങ്ങനെ? – അദ്ദേഹം ചോദിച്ചു.
ബുധനാഴ്ച വിജയയാത്രയുടെ കോഴിക്കോട് ജില്ലാ സമാപന സ്വീകരണത്തിലും സുരേന്ദ്രൻ സമാന ആരോപണം ഉന്നയിച്ചിരുന്നു. എല്ലായിടത്തും വർഗീയതയും ന്യൂനപക്ഷ പ്രീണനവുമാണ് എന്നും സാമൂഹിക നീതി നടപ്പായില്ല എന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.
‘കോഴിക്കോട് മേയർ ബീന ഫിലിപ്പും ഡപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീലയുമാണ്. ബേപ്പൂർ, കുന്ദമംഗലം, കോഴിക്കോട് സൗത്ത് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷ സമുദായത്തിൽ നിന്ന് ഇരുമുന്നണികൾക്കും സ്ഥാനാർത്ഥികൾ ഇല്ലാതായി. കെ മുരളീധരൻ മത്സരിച്ച കൊടുവള്ളിയിലും ഇപ്പോൾ ഇതാണ് സ്ഥിതി’ – സുരേന്ദ്രൻ പറഞ്ഞു.
മലബാർ സംസ്ഥാനം എന്ന പോപുലർ ഫ്രണ്ടിന്റെ ആവശ്യമാണ് ഇപ്പോൾ മുസ്‌ലിംലീഗ് ഉന്നയിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ‘തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അടുത്ത മണ്ഡല പുനർനിർണയത്തിൽ സീറ്റുകൾ കുറയും. മലബാറിൽ സീറ്റ് കൂടുകയും ചെയ്യും’ -സുരേന്ദ്രൻ പറഞ്ഞു