കേരളത്തിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതോട് കൂടി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് കുറഞ്ഞു. ജലനിരപ്പ് കുറഞ്ഞതോട് കൂടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ അടച്ചു. നിലവിൽ ഡാമിന്റെ മൂന്ന് ,നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 794 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.
ഇന്നലെ രാത്രി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൈക്ക് അനൗൺസ്മെൻ്റ് അടക്കം ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് ജലനിരപ്പ് കുറയുകയായിരുന്നു. ഇന്നലെ 141.65 അടിയായിരുന്നു ജലനിരപ്പ്.
അതെ സമയം ഇടുക്കി അണക്കെട്ടിൽ 2400.22 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലത്തെതിനേക്കാൾ ഉയർന്ന ജലനിരപ്പാണിത്. ഇടുക്കിയിലെ വൈകുന്നേരങ്ങളിൽ അതിശക്തമായ മഴ പെയ്യുന്ന സ്ഥിതിയാണ്. അത് കൊണ്ട് വരും മണിക്കൂറുകളിൽ ജലനിരപ്പ് ഉയരാനാണ് സാധ്യത. മുല്ലപ്പെരിയാറിലെ ജലം തുറന്നുവിടുമ്പോൾ ആ ജലമൊക്കെ ഇടുക്കി ഡാമിലേക്കാണ് എത്തുന്നത്. നിലവിൽ ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബി നിലപാട്. ബ്ലൂ അലേർട്ടാണ് നിലവിൽ ഡാമിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2403 അടിയാണ് പരമാവധി സം,ഭരണ ശേഷി. 2402 അടിയാണ് റെഡ് അലേർട്ട് പരിധി.