നവകേരള സദസ്സ് തുടങ്ങി അഞ്ച് ദിവസം പിന്നിടുകയാണ്. ഇന്ന് ആദ്യ പരിപാടി കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിൽ ആയിരുന്നു. പാനൂരിലേക്ക് പുറപ്പെടും മുമ്പ് തലശ്ശേരിയിൽ മന്ത്രിസഭായോഗം ചേർന്നു. ഡിസംബർ 23 വരെയുള്ള ആഴ്ചകളിലും ഇതുപോലെ മന്ത്രിസഭായോഗങ്ങൾ ചേരും. തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭായോഗം ചേരുന്നു എന്നത് ഈ യാത്രയുടെ മറ്റൊരു സവിശേഷതയാണ്.സംസ്ഥാനഭരണ തലസ്ഥാനം ഓരോ മണ്ഡലങ്ങളിലും ഇതുവഴി എത്തുകയാണ്.തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടത് ഇതിനകം പുറത്തുവന്നിട്ടുണ്ട്. കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർണായകമായ ഒരു തീരുമാനമാണ് അത്. ബ്രഹ്മപുരത്ത് ബി പി സി എല്ലുമായി ചേർന്ന് ആരംഭിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് പ്ലാൻറ് 15 മാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.പാനൂർ , മട്ടന്നൂർ, പേരാവൂർ മണ്ഡലത്തിലെ ഇരിട്ടി എന്നിവിടങ്ങളിലായിരുന്നു ബുധനാഴ്ചത്തെ പര്യടനം. ഇതോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ മണ്ഡലങ്ങളിലും നവകേരള സദസ്സ് പൂർത്തിയായി. അതിബൃഹത്തായ ഈ സംവാദ സദസ്സുകളുടെ പ്രധാന പ്രത്യേകത ജനങ്ങൾക്ക് നേരിട്ട് അഭിപ്രായങ്ങൾ പങ്കു വയ്ക്കാനും പരാതികൾ സമർപ്പിക്കാനുമുള്ള അവസരം ഒരുക്കുന്നു എന്നതാണ്. അതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും.ഇന്നലെ അഴീക്കോട് 2366 ഉം കണ്ണൂർ 2542 ഉം ധർമ്മടം 2854 ഉം തലശ്ശേരി 2264 ഉം ഉൾപ്പെടെ 10026 പരാതികളാണ് ലഭിച്ചത്. ജനങ്ങളുടെ പരാതികൾ അതിവേഗം പരിഹരിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ നേരത്തെതന്നെ ആരംഭിച്ചിട്ടുണ്ട്. അത് കാര്യക്ഷമമായി തുടരുകയാണ്. അതിൻ്റെ ഭാഗമായി സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിൻ്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ നാളിതുവരെ 5,40 ,722 പരാതികളാണ് ലഭിച്ചത്. അതിൽ 5,36,525 പരാതികളിൽ തീർപ്പ് കൽപ്പിച്ചു. അതായത്, 99.2 ശതമാനം പരാതികളിലും പരിഹാരമുണ്ടായിരിക്കുന്നു. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികൾ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കും. നവകേരള സദസ്സിന് മുൻപ് നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകളിലും ജനങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള പരാതികളിലും വേഗത്തിലുള്ള പരിഹാരം ഉണ്ടായിട്ടുണ്ട്. അദാലത്തുകളിൽ 76,551 പരാതികളാണ് ആകെ ലഭിച്ചത്. അതിൽ 69,413 പരാതികളിലും തീർപ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികൾ പരിശോധനയിലാണ്. ഹിയറിങ് അടക്കമുള്ള തുടർനടപടികൾ വേണ്ട പരാതികളാണ് അവശേഷിക്കുന്നതിലേറെയും. അവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതോടെ ആ പരാതികൾക്കും തീർപ്പുണ്ടാവും.ലഭിക്കുന്ന പരാതികൾ പരിഹരിക്കപ്പെടുന്നില്ല എന്ന ആക്ഷേപം ഇതിനിടയിൽ ചിലർ ഉയർത്തി കണ്ടു. അതിനുള്ള മറുപടി സംസാരിക്കുന്ന ഈ കണക്കുകൾ തന്നെയാണ്. അതോടൊപ്പം ഓരോ ദിവസവും നവകേരള സദസ്സിനോട് അനുബന്ധിച്ച് ഒരുക്കിയ കൗണ്ടറുകളിൽ ലഭിക്കുന്ന നിവേദനങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നത് ജനങ്ങൾ ഈ സർക്കാരിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവുമാണ്. നവ കേരള സദസിനെതിരെ വ്യാജ പ്രചാരണം നടത്തി അപഹസിക്കാൻ ശ്രമിക്കുന്നവർക്ക് ജനങ്ങൾ നൽകുന്ന മറുപടിയാണ് ഓരോ കേന്ദ്രത്തിലേയ്ക്കും ഒഴുകിയെത്തുന്ന ജനപ്രവാഹം. രണ്ട് ജില്ലകളിലെ അനുഭവം വെച്ച് വിലയിരുത്തുമ്പോൾ ഉറപ്പിച്ച് പറയാനാവുന്ന ഒരു കാര്യം സമാനതകളില്ലാത്ത ബഹുജന മുന്നേറ്റമാണ് ഉണ്ടാകുന്നത് എന്ന് തന്നെയാണ്. ഡിസംബർ 23ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ ബഹുജനസംവാദ പരിപാടി എന്ന ചരിത്ര നേട്ടമാണ് നവകേരള സദസ്സ് കൈവരിക്കുക.
നവകേരള സദസ്സ് തുടങ്ങി അഞ്ച് ദിവസം പിന്നിടുകയാണ്: കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
![](https://kunnamangalamnews.com/wp-content/uploads/2023/11/IMG-20231120-WA0018.jpg)